Saturday, November 29, 2008

പരിച്‌ഛേദന (circumcision)അത്യാവശ്യമോ?



(ഏതെങ്കിലും‌ വിധത്തിലുള്ള മതപരമായ ഇകഴ്ത്തല്‍‌ ഈ പോസ്‌റ്റിന്റെ ഉദ്ദേശ്യമല്ല. വായനക്കാരുടെ സഹിഷ്‌ണുത അപേക്ഷിച്ചുകൊള്ളുന്നു.)

പ്രകൃത്യാനുസാരിയായി ജീവിക്കാനുള്ള സുരക്ഷിത കവചങ്ങളുമായാണ്‌ എല്ലാ ജീവജാലങ്ങളും ഈ ഭൂമണ്ഡലത്തില്‍ ജനിക്കുന്നത്‌. എല്ലാ ജീവികളും അതിന്റെ ആഹാര-ആവാസവ്യവസ്ഥക്കനുസൃതമായ ഒരു പരിരക്ഷയുമാണ്‌ ജനിക്കുന്നത്‌ എന്നതിന്റെ സാമാന്യ ഉദാഹരണമായി നമുക്കു മരുഭൂമിയില്‍‌ ജീവിക്കുന്ന ഒട്ടകത്തെ പരിഗണിക്കാം. ഗള്‍ഫുരാജ്യങ്ങളിലെ കൊടുംചൂടിലും, തണുപ്പിലും, മണല്‍ക്കാറ്റിലും ജീവിക്കുന്ന ഒട്ടകം നാളുകളോളം ശരീരത്തിനാവശ്യമായ ജലം സംഭരിച്ചുവെക്കാനാകും വിധമുള്ള പൂഞ്ഞും, മരുഭൂമിയിലെ പൂഴിമണലില്‍ നടക്കാന്‍ പാകത്തില്‍ പരന്ന കുളമ്പോടുകൂടിയ നീളന്‍ കാലുകളും മണല്‍ക്കാറ്റിനെ പ്രതിരോധിക്കാനാകുംവിധം നീളംകൂടിയ കണ്‍പോളകളുമായാണ്‌ ജനിക്കുന്നത്‌.

ഇതൊരു കേവല ഉദാഹരണം മാത്രം. ഇതുപോലെ മനുഷ്യനും പ്രകൃതി നിരവധി കവചങ്ങള്‍ നല്‍കിയിട്ടുണ്ട്. തലയിലെ മുടി, മൂക്കിലേയും കക്ഷത്തിലേയും ഗുഹ്യഭാഗങ്ങളിലേയും രോമങ്ങള്‍, നഖങ്ങള്‍, കണ്‍പോളകള്‍‌, കണ്‍‌പീലികള്‍, ലൈംഗികാവയവങ്ങളിലെ അഗ്രചര്‍മ്മം ഇവയെല്ലാം മനുഷ്യനു പ്രകൃതി നല്‍കിയിരിക്കുന്ന സുരക്ഷകളാണ്‌. പക്ഷേ ദൈവം എന്ന മിഥ്യാബോധം ചിന്താമണ്ഡലത്തില്‍ പടര്‍ത്തപ്പെട്ട കാലം മുതല്‍ മനുഷ്യന്‍ ദേവപ്രീതിക്കായി പ്രകൃതിവിരുദ്ധമായി ഇതിലെ ചില കവചങ്ങള്‍ ദൈവത്തിനുവേണ്ടി ദാനം നല്‍കുകയോ, ബലി നല്‍കുകയോ ഒക്കെ ചെയ്തുപോന്നു.

ദൈവപ്രീതിക്കായി മനുഷ്യന്‍ മനുഷ്യനെ തന്നെ കുരുതികൊടുത്തിരുന്ന ഒരു കാലത്തുനിന്നും കുറച്ചൊക്കെ മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും മതം പഠിപ്പിച്ചുവിട്ട പൈതൃകശീലങ്ങള്‍ അവന്‍ തലമുറയില്‍ നിന്നും തലമുറയിലേക്കു പങ്കുവെച്ചുകൊണ്ടേയിരുന്നു. മനുഷ്യനെ വിവേചനാബുദ്ധിയില്ലാത്ത ഒരു ആള്‍ക്കൂട്ടമായി നിലനിര്‍‌ത്തുകയെന്നതാണല്ലോ എല്ലാ മതങ്ങളുടേയും‌ അടിസ്ഥാന ധര്‍‌മ്മം‌.

അവബോധത്തിന്റെ നാള്‍വഴികള്‍ക്കിടയില്‍ എപ്പോഴോ പിന്നെപ്പിന്നെ തലക്കു പകരം തലമുടി ദൈവത്തിനു കൊടുത്തു തുടങ്ങി. കൈക്കു പകരം കൈവിരല്‍ മുറിച്ചു കൊടുത്തു, ലിംഗത്തിനുപകരം ലിംഗത്തിന്റെ അഗ്രചര്‍മ്മം മുറിച്ചു കൊടുത്തു, മുലക്കു പകരം മുലക്കണ്ണു ഛേദിച്ചു കൊടുത്തു.

മതാചാരങ്ങളുടെ പേരില്‍ തല മുണ്ഡനം ചെയ്തുനടക്കുന്ന സന്യാസികളും, ലിംഗത്തിന്റെ അഗ്രചര്‍മ്മം മുറിച്ചുമാറ്റുന്നവരും എല്ലാം ചിരസ്‌ഥാപിതമായ ആ പഴയ ശീലങ്ങളുടെ ഇന്നത്തെ സാക്ഷ്യങ്ങളാണ്‌. ചില മതനിര്‍ബന്ധങ്ങളും ശീലങ്ങളും സമൂഹത്തില്‍ വ്യക്ത്യാധിഷ്ഠിതമായി തുടരുന്നുവെങ്കിലും ദൈവത്തിന്റെ പേരില്‍ വളരെ നിര്‍ബന്ധിതരൂപത്തില്‍ തുടരുന്ന ഒരു ആചാരമായി പരിച്‌ഛേദനം (circumcision) ഇസ്ലാം മതത്തില്‍ ഇന്നും‌ വളരെ സജീവമായി തുടരുന്നു.

ജൂതമതവും ഇസ്ലാം മതവുമുള്‍പ്പെട്ട എല്ലാ സെമറ്റിക് മതങ്ങളിലും ദൈവനാമത്തില്‍ പരിച്‌ഛേദനം ഒരു നിര്‍ബന്ധിത ആചാരമായതെങ്ങനെയെന്ന അന്വേഷണം ചെന്നവസാനിക്കുന്നത്‌ ബൈബിളിലെ പഴയനിയമത്തിലാണ്‌.

അബ്രഹാമിന്റെ (ഇബ്രാഹിം നബിയുടെ) കാലം മുതലാണ്‌ യഹൂദരും ഇസ്ലാമുകളും പരിച്‌ഛേദന ആചരിക്കാന്‍ തുടങ്ങിയത്‌. യഹൂദകുലദൈവമായ യഹോവ (അല്ലാഹു)യുടെ ആജ്ഞപ്രകാരമാണ്‌ അബ്രഹാം പരിച്‌ഛേദന അനുഷ്ഠിച്ചത് എന്ന്‌ ബൈബിളിലെ ഉത്പത്തി പുസ്തകത്തിലെ 17-ആം അദ്ധ്യായത്തില്‍ പറയുന്നു. അബ്രഹാമിനോട് നിന്റെ സന്തതിപരമ്പരകളൊക്കെയും പരിച്‌ഛേദന ചെയ്തിരിക്കണമെന്ന്‌ യഹോവ ഉദ്‌ഘോഷിച്ചതായി ബൈബിള്‍ പറയുന്നതിങ്ങനെയാണ്‌. "നിങ്ങളില്‍ പുരുഷപ്രജ ഒക്കെയും പരിച്‌ഛേദന ഏല്‍ക്കണം. അത്‌ എനിക്കും നിനക്കും ഇടയിലുള്ള നിയമത്തിന്റെ അടയാളമാകും. തലമുറകളായി നിന്റെ പുരുഷപ്രജ ഇതു ചെയ്തിരിക്കണം. എന്റെ നിയമം നിന്റെ സന്തതിപരമ്പരകളുടെ ദേഹത്തില്‍ നിത്യനിയമമായിരിക്കണം"

തന്റെ തനിരൂപത്തില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നു പറയുന്നവര്‍ ദൈവത്തിനു തന്റെ തനിരൂപത്തോട്‌ അസൂയ തോന്നിയതിനാലാണോ, അസൂയയുടെ അടയാളമായി പുരുഷന്റെ ലിംഗാഗ്രം മുറിച്ചുവാങ്ങുന്നത്? ദൈവമാണു മനുഷ്യനെ സൃഷ്ടിച്ചതെങ്കില്‍, ആ അഗ്രചര്‍മ്മം എടുത്തിട്ടോ അതില്ലാതെയോ സൃഷ്ടിച്ചാല്‍ മതിയായിരുന്നല്ലോ. അതോ മനുഷ്യനു കഴിയുന്നതു ദൈവത്തിനു കഴിയില്ലെന്നോ? ഇതിലൂടെ വെളിവാകുന്ന ദൈവവിശ്വാസം എന്തൊക്കെയോ പൊരുത്തക്കേടു വിളിച്ചുപറയുന്നില്ലേ? ജനിച്ചു എട്ടു ദിവസം‌ മാത്രം‌ പ്രായമുള്ള ശിശുവിന്റെ അഗ്രചര്‍‌മ്മം‌ ആഗ്രഹിക്കുന്ന ദൈവം‌ ഇത്രമേല്‍‌ ക്രൂരനോ? മതാ‍ധിപന്മാര്‍‌ ‘ഞാന്‍‌ അവനില്‍‌ നിന്നു വ്യത്യസ്തന്‍‘ ‌ എന്നു വിളിച്ചു പറയാന്‍‌ ആദ്യമായി കണ്ടെത്തിയ അടയാളം!! കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ കണ്ടെത്തിയ ആചാരാനുഷ്ഠാനങ്ങളിലൊന്നിങ്ങനെയും‌.!!

ഇസ്ലാം-ക്രൈസ്തവ-യഹൂദ വിശ്വാസപ്രകാരം മുസ്ലീങ്ങള്‍ അബ്രഹാമിന്റെ മൂത്തപുത്രനായ ഇസ്മായിലിന്റെയും, യഹൂദന്‍മാര്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനായ ഇസഹാക്കിന്റേയും സന്തതിപരമ്പരകളാണ്‌. ആയതിനാല്‍ ദൈവത്തിന്റെ കല്‍പ്പനയെന്നോണം അബ്രഹാമിന്റെ പരമ്പരകള്‍ സുന്നത്ത്‌ അനുഷ്ഠിച്ചുപോരുന്നു. 'സുന്നത്ത്‌- ഇ-ഇബ്രാഹീം എന്നാണ്‌' അറബ്‌ ഭാഷയില്‍ പരിച്‌ഛേദനയെ പറയുന്നത്. ഹദിസ്സിലല്ലാതെ ഖുറാനില്‍‌ പരിച്‌ഛേദനയെക്കുറിച്ചു പരാമര്‍‌ശമൊന്നുമില്ലെങ്കിലും‌ ഇസ്ലാം‌ മതത്തില്‍‌ ഇന്നിതൊരു നിര്‍‌ബന്ധ അനുശീലമാണ്.

ബൈബിള്‍ ഉദ്‌ഘോഷിക്കുന്നുവെങ്കിലും യഹൂദരില്‍‌ നിന്നുണ്ടായ ഇന്നത്തെ ക്രിസ്ത്യാനികളില്‍ പരിച്‌ഛേദനം ഒരു നിര്‍ബന്ധിതശീലമല്ലാതായതെങ്ങനെ? യഹൂദനായി ജനിച്ച യേശുവിനും പരിച്‌ഛേദന ചെയ്തിരുന്നതിനാല്‍ യേശുവിന്റെ അനുയായികളായ ക്രിസ്ത്യാനികള്‍ പരിച്‌ഛേദന നടത്തിയിരിക്കണമെന്നു വാദിച്ചിരുന്നവരുടെ വാദമുഖങ്ങളെ ഇല്ലാതാക്കിക്കൊണ്ടാണ്‌ പരിച്‌ഛേദന ചെയ്യാന്‍ വിസമ്മതിച്ച പൌലോസ്‌ പുതിയനിയമം എഴുതിയുണ്ടാക്കിയത്. ജ്ഞാനസ്‌നാനമാണ്‌ ഏറ്റവും വലിയ അത്മീയ പരിച്‌ഛേദന എന്നും ലിംഗാഗ്രം മുറിച്ചുകളയുന്നതിലല്ല, യേശുവിലുള്ള വിശ്വാസമാണ്‌ പ്രധാനമെന്നും പൌലോസ്‌ പ്രസ്താവിച്ചു. അങ്ങനെ പൌലോസിന്റെ വഴിയേ നീങ്ങിയ ക്രിസ്ത്യാനികളില്‍ കാലപ്പഴക്കത്തില്‍ പരിച്‌ഛേദന മതപരമായ ആവശ്യമോ നിര്‍ബന്ധമോ അല്ലാതായി.

മതപരമായോ അല്ലാതെയോ, പ്രകൃതി മനുഷ്യനു സുരക്ഷക്കായി നല്‍കിയ ഒരു കവചത്തെ മുറിച്ചുമാറ്റുന്നതിലെ ശാസ്ത്രീയത വളരെയേറെ ചോദ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആരോഗ്യശാസ്ത്രം ശുചിത്വത്തിന്റെ പേരില്‍ ഒരു പരിധി വരെ പരിച്‌ഛേദനത്തെ പിന്‍താങ്ങുന്നുണ്ടെങ്കിലും ലൈംഗികശാസ്ത്രജ്ഞന്‍മാര്‍ ഇതിനെ പ്രോത്സാഹിപ്പിക്കാറില്ല. ഇതിനെക്കുറിച്ച്‌ ലൈംഗികശാസ്ത്രജ്ഞന്‍മ്മാര്‍ പറയുന്നതിങ്ങനെയാണ്‌.

പുരുഷലിംഗത്തിലെ ശിശ്‌നമണിയെ പൊതിഞ്ഞിരിക്കുന്ന അഗ്രചര്‍മ്മം മുറിച്ചുനീക്കുന്നതു വഴി ശിശ്‌നമണി അനാവൃതമാവുകയും ആ ഭാഗത്തെ ത്വക്ക്‌ വളരെ കാര്‍ക്കശ്യമുള്ളതായി തീരുകയും ചെയ്യുന്നതിനാല്‍ അതിനു പ്രകൃതിദത്തമായ നേര്‍മ്മയും സംവേദനക്ഷമതയും നഷ്ടപ്പെടുന്നു. യോനിക്കുള്ളിലെ നനുത്ത മാംസപേശികളുടെ ലഘുവായ സ്‌പര്‍ശത്തില്‍ നിന്നുപോലും മികച്ച ലൈംഗികാനുഭൂതി അനുഭവിക്കുവാനായി സൃഷ്ടിക്കപ്പെട്ട ശിശ്‌നമണി ചെറുപ്പത്തിലേയുള്ള പരിച്‌ഛേദനയാല്‍ പ്രകൃതിദത്തമായ മൃദുത്വം നഷ്ടപ്പെട്ട് നേര്‍ത്ത സ്‌പര്‍ശങ്ങളില്‍ നിന്നും സുഖാനുഭൂതി അനുഭവിക്കാന്‍ കഴിയാത്തവണ്ണം പരുപരുത്തതായി തീരുന്നു.

പരുപരുത്ത ശിശ്‌നമണി മൂലം യഥാര്‍ഥ ലൈംഗികസംതൃപ്തി ലഭിക്കാതെ വരുന്ന പുരുഷനില്‍ ദുര്‍വ്വാസനകള്‍ ഉണരുകയും, അത്‌ ബഹുഭാര്യാത്വം, വേശ്യാഗമനം തുടങ്ങിയ സദാചാരവിരുദ്ധതയിലേക്കു പുരുഷനെ നയിക്കുകയും ചെയ്യുന്നു. മാത്രമല്ല, ലൈംഗികസംതൃപ്തി ലഭിക്കാത്ത പുരുഷന്‍ തങ്ങളില്‍ കൂടുതല്‍ അനുഭൂതി ഉണര്‍ത്താന്‍ കഴിയുന്ന കൂടുതല്‍ പരുക്കനായ സ്പര്‍ശത്തിനായി സ്വവര്‍ഗ്ഗസംഭോഗത്തോടും അശുചിത്വമായ ഗുദഭോഗത്തോടും ആഭിമുഖ്യം കാണിക്കാനും ഇതു പ്രേരിപ്പിക്കുന്നു. ലൈംഗികസംതൃപ്തിക്കായി പുരുഷന്‍ കടന്നാക്രമിക്കപ്പെടുന്നതും സ്വവര്‍ഗ്ഗസംഭോഗവും‌ ഗുദഭോഗവും‌ കൂടുതലായി കണ്ടു വരുന്നതും യഹൂദ-മുസ്ലീം രാജ്യങ്ങളിലാണെന്നു സെക്‌സോളജിസ്റ്റുകളുടെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഈ പരിച്‌ഛേദനയെ പിന്‍തുണക്കുന്നവരും ഒരു പരിധിവരെ ശരീരശാസ്ത്രജ്ഞന്മാരും പറയുന്നതിങ്ങനെയാണ്‌.
പുരുഷലിംഗത്തിലെ ശിശ്‌നമണിയുടെ ചുവടിനും പുറംതൊലിക്കുമിടയിലുള്ള സ്വേദഗ്രന്‌ഥികള്‍ പോലെയുള്ള സൂക്ഷമഗ്രന്‌ഥികളുടെ പ്രവര്‍ത്തനഫലമായി വെണ്ണ പോലെയുള്ള ശിശ്‌നമലം (smegma) ഉണ്ടാകുന്നു. ഈ വസ്‌തു ഇടക്കിടെ കഴുകിക്കളയാതിരിക്കുന്നത്‌ രോഗാണുക്കളുടെ പ്രവര്‍ത്തനത്തിനു ഇടയാക്കുകയും അത്‌ വിവിധ ലൈംഗികരോഗങ്ങള്‍ക്കും അര്‍ബുദത്തിനും വരെ കാരണമാക്കുകയും‌ ചെയ്യുന്നു. ഈ ശിശ്‌നമലം ലൈംഗികബന്ധത്തോടെ യോനിയില്‍ പ്രവേശിച്ചാല്‍‌ സ്‌ത്രീകളിലും‌ അതു ലൈംഗികരോഗമോ അര്‍ബുദമോ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. പരിച്‌ഛേദനയിലൂടെ ഈ അപകടസാധ്യത ഇല്ലാതാക്കാനാകുമെന്നു പറയുന്നു. കൂടാതെ, ഒരു പരിധി വിട്ട്‌ പിറകോട്ടു പോരാത്ത വിധം അഗ്രചര്‍മ്മം ഒരു മണിനാരു (frenulam) കൊണ്ട്‌ ശിശ്‌നമണിയുടെ കീഴ്‌ഭാഗത്തിനോട്‌ ബന്ധിക്കപ്പെട്ടു കിടക്കുന്നു എന്നതും പരിച്‌ഛേദന അനുകൂലിക്കുന്നവരുടെ ന്യായവാദങ്ങളില്‍ ഒന്നാണ്‌. AIDS മാതിരിയുള്ള ലൈം‌ഗികമഹാരോഗങ്ങള്‍‌ വ്യാപകമായതോടെ പരിച്‌ഛേദനയുടെ സാം‌ഗത്യം‌ ഏറിവരുന്നതായും‌ ശരീരശാസ്‌ത്രജ്ഞന്‍‌മാര്‍‌ ചൂണ്ടിക്കാണിക്കുന്നു.

പരിച്‌ഛേദന ചെയ്തവരില്‍ ലിംഗത്തില്‍ വരുന്ന ക്യാന്‍സര്‍ , ചില തരം വൈറസ് രോഗബാധ എന്നിവ കുറവാണ്. (സെമൈറ്റിക് മതക്കാരില്‍ ഇവ തീരെ കുറവാണ്). പാപ്പിലോമാ വൈറസ് ബാധയാണ് ലിംഗാഗ്രത്തിലെ ക്യാന്‍സറിനു മൂലകാരണം. തൊലിക്കടിയിലും ചുളിവുകള്‍ക്കിടയിലും അഴുക്കോ അണുക്കളോ അടിയുന്നതു കുറയുന്നതു കാരണമാകാം ഇത്. സ്മെഗ്മ എന്ന കുഴമ്പ് രൂപത്തിലുള്ള കൊഴുപ്പ് ലിംഗാഗ്രചര്‍മ്മത്തിനു കീഴില്‍ അടിയുന്നത് അണുബാധയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. എച്.ഐ.വി അണുബാധയേറ്റവരില്‍ ലിംഗാഗ്ര ക്യാന്‍സര്‍ പില്‍ക്കാലത്ത് വരാമെന്നതിനാല്‍ അവര്‍ക്ക് ലോകാരോഗ്യസംഘടന സുന്നത്ത് റെക്കമെന്റ് ചെയ്യുന്നുണ്ട് . മൂത്രനാളീ സംബന്ധിയായ രോഗങ്ങളില്ലാത്ത കുട്ടികള്‍ക്ക് സുരക്ഷിതമായ മെഡിക്കല്‍ പരിച്ഛേദനം (നിര്‍ബന്ധമായുമല്ലെങ്കിലും) പൊതുവേ നല്ലതെന്നു തന്നെയാണ് വൈദ്യശാസ്ത്രത്തിന്റെ നിഗമനം. ലോകാരോഗ്യസം‌ഘടനയും‌ ഈ ശാസ്‌ത്രാഭിപ്രായത്തെ പിന്‍‌താങ്ങുന്നുണ്ട്.

ഈ പറഞ്ഞിട്ടുള്ളതെല്ലാം വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യങ്ങളാണെങ്കിലും അതു മതകര്‍മ്മങ്ങള്‍ ശാസ്ത്രവത്കരിക്കാനുപകരിക്കുന്നു എന്നതിനപ്പുറം‌ മനുഷ്യശരീരത്തിലെ ഒരു നിര്‍‌ബന്ധമല്ലാ എന്നു തന്നെയാണ് ലൈംഗിക ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായം.

ഒരു ആണ്‍കുട്ടിയില്‍ ജനിക്കുന്നതു വരെ ലിംഗാഗ്രം ശിശ്‌നമണിയോടു ചേര്‍ന്നിരിക്കുമെങ്കിലും, പ്രസവത്തോടെ ചര്‍മ്മം പിറകോട്ടുമാറ്റാവുന്ന അവസ്ഥയിലെത്തുകയാണു പതിവ്‌. അപൂര്‍വ്വം ചിലരില്‍ മാത്രമേ ചര്‍മ്മം പിന്നിലേക്കു മാറ്റാന്‍ പറ്റാത്ത വിധത്തില്‍ മണിനാരാല്‍ ബന്ധിക്കപ്പെട്ട് ചര്‍മ്മാഗ്രം ഒട്ടിയിരിക്കുകയുള്ളൂ. വൈദ്യശാസ്ത്രത്തില്‍ ഫിമോസിസ്‌ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അവസ്‌ഥ ഒരു ശതമാനം ശിശുക്കള്‍ക്കുപോലും അനുഭവപ്പെടുന്നില്ല. ഫിമോസിസ്‌ അല്ലാതെ തന്നെ മറ്റു ചിലരില്‍ മണിനാര് സ്വല്‍പ്പം കട്ടികൂടിയതായിരിക്കും. വളരെ വളരെ അപൂര്‍വ്വമായി ഉണ്ടാകുന്ന ഇത്തരം അവസ്ഥകള്‍ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ വിച്‌ഛേദിക്കാവുന്നതാണ്‌. സാധാരണഗതിയില്‍ സ്‌ത്രീകളുടെ കന്യാചര്‍മ്മം തകരാന്‍ ശസ്ത്രക്രിയ വേണ്ടാത്തതുപോലെ മണിബന്ധം വിടുവിക്കാനും ഒരു മുറിച്ചുമാറ്റലിന്റെ ആവശ്യമുണ്ടാകുന്നില്ല.

ഇനി ശിശ്‌നമലത്തിന്റെ അശുചിത്വത്തെക്കുറിച്ചാണു പറയുന്നതെങ്കില്‍ പുരുഷലിംഗത്തിലെ അഗ്രചര്‍മ്മത്തിന്റെ ചലനസ്വാതന്ത്ര്യത്തിനും മൂത്രാംശം കെട്ടിനിന്നു അസുഖമുണ്ടാക്കാതിരിക്കാനും പ്രകൃത്യാലുള്ള ഒരു സംരക്ഷണമാണ്‌ ശിശ്‌നമലരൂപീകരണമെന്നിരിക്കെ, അതു കഴുകിക്കളയുക എന്നത്‌ ഓരോ വ്യക്തിയുടെ ശുചിത്വശീലങ്ങളുമായി ബന്ധപ്പെടുത്താതെ അതിനായി അഗ്രചര്‍മ്മം മുറിച്ചു മാറ്റുന്നത് പ്രകൃതിയുടെ സൃഷ്ടിക്കു നേരെയുള്ള ഒരു വെല്ലുവിളിയായാണ്‌ ലൈംഗികശാസ്‌ത്രജ്ഞന്‍മാര്‍ കണക്കാക്കുന്നത്.

ഒരു ദിവസം‌ മുഴുവന്‍ തുറന്നിരിക്കുന്നതിനാല്‍‌ കണ്ണുകളില്‍‌ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഉറക്കത്തില്‍‌ പീളയായി കണ്‍‌കോണുകളില്‍‌ അടിയിപ്പിക്കുന്നുണ്ട്. അതു കഴുകിക്കളയുക എന്നത് മനുഷ്യന്റെ ശുചിത്വബോധത്തിലുണരേണ്ടതാണ്. അതിനു കണ്‍‌പോളകള്‍ മുറിച്ചുമാറ്റേണ്ട ആവശ്യകതയുണ്ടോ? മോണയിലെ അഴുക്കുപാട ഇല്ലാതാക്കാന്‍ ചുണ്ട്‌ മുറിച്ചുകളയണമെന്ന വാദം പോലെയാണ്‌ ശിശ്‌നമലം ഇല്ലാതാക്കാന്‍ അഗ്രചര്‍മ്മം മുറിച്ചു കളയണമെന്ന വാദമെന്നാണ്‌ ഇവരുടെ അഭിപ്രായം.

വാദഗതികള്‍‌ എന്തൊക്കെയായിരുന്നാലും‌ പരിച്‌ഛേദന പലപ്പോഴും‌ അവനവന്റെ ഇഷ്ടപ്രകാരമല്ല നടത്തപ്പെട്ടിട്ടുള്ളത് എന്നതാണ് സത്യം‌. പരിച്‌ഛേദനം‌ ചെയ്യുന്നത്‌ മാതാപിതാക്കളുടെയോ മതങ്ങളുടെയോ നിര്‍‌ബന്ധപ്രകാരമാകരുത്‌, മറിച്ച്‌ സ്വന്തം‌ ഇഷ്ടപ്രകാരമാകുന്നതല്ലേ കൂടുതല്‍‌ ഉചിതം‌? വളരെയേറെ ശ്രദ്ധയോടെയും‌ ശുചിത്വത്തോടെയും‌ ചെയ്യേണ്ടുന്ന ഒരു ശസ്‌ത്രക്രിയ പലപ്പോഴും‌ ചില മതപുരോഹിതന്‍‌മാരാലാണ് ചെയ്യപ്പെടുന്നത്. ശൈശവാവസ്‌ഥയില്‍‌ മതപുരോഹിതന്‍മാര്‍‌ ‌ അശാസ്‌ത്രീയമായി നടത്തുന്ന സുന്നത്ത്‌ കര്‍‌മ്മത്തിന്റെ ബാക്കിപത്രമായി ലിം‌ഗത്തില്‍‌ നിത്യമായി മാറാക്കലകളും‌ വടുക്കളും‌ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതകളും‌ നിരവധിയാണ്. ആരോഗ്യകരമായ കാരണത്തായാലായാലും‌ മതപരമായ കാര്യത്തിലായാലും‌ മനുഷ്യനു സ്വയം‌ ചിന്തിക്കാനാകുന്ന പ്രായത്തില്‍‌, കഴിവുറ്റ ഒരു ഡോക്‌ടറുടെ കരങ്ങളാല്‍‌ മാത്രം‌ ചെയ്യേണ്ടുന്ന ഒരു കര്‍‌മ്മമായിരിക്കണം‌ പരിച്‌ഛേദന എന്നാണ് ഈ എഴുതുന്നയാളിന്റെ അഭിപ്രായം‌.

കടപ്പാട്:
1. ജോണ്‍‌സണ്‍‌ ഐരൂരിന്റെ ഒരു ലേഖനം‌
2. മെഡിസിന്‍@ബൂലോകം
3. ചിത്രത്തിനു കടപ്പാ‍ട് - വിക്കിപീഡിയ

18 comments:

കൃഷ്‌ണ.തൃഷ്‌ണ said...

വാദഗതികള്‍‌ എന്തൊക്കെയായിരുന്നാലും‌ പരിച്‌ഛേദന പലപ്പോഴും‌ അവനവന്റെ ഇഷ്ടപ്രകാരമല്ല നടത്തപ്പെട്ടിട്ടുള്ളത് എന്നതാണ് സത്യം‌. പരിച്‌ഛേദനം‌ ചെയ്യുന്നത്‌ മാതാപിതാക്കളുടെയോ മതങ്ങളുടെയോ നിര്‍‌ബന്ധപ്രകാരമാകരുത്‌, മറിച്ച്‌ സ്വന്തം‌ ഇഷ്ടപ്രകാരമാകുന്നതല്ലേ കൂടുതല്‍‌ ഉചിതം‌? വളരെയേറെ ശ്രദ്ധയോടെയും‌ ശുചിത്വത്തോടെയും‌ ചെയ്യേണ്ടുന്ന ഒരു ശസ്‌ത്രക്രിയ പലപ്പോഴും‌ ചില മതപുരോഹിതന്‍‌മാരാലാണ് ചെയ്യപ്പെടുന്നത്. ശൈശവാവസ്‌ഥയില്‍‌ മതപുരോഹിതന്‍മാര്‍‌ ‌ അശാസ്‌ത്രീയമായി നടത്തുന്ന സുന്നത്ത്‌ കര്‍‌മ്മത്തിന്റെ ബാക്കിപത്രമായി ലിം‌ഗത്തില്‍‌ നിത്യമായി മാറാക്കലകളും‌ വടുക്കളും‌ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതകളും‌ നിരവധിയാണ്. ആരോഗ്യകരമായ കാരണത്തായാലായാലും‌ മതപരമായ കാര്യത്തിലായാലും‌ മനുഷ്യനു സ്വയം‌ ചിന്തിക്കാനാകുന്ന പ്രായത്തില്‍‌, കഴിവുറ്റ ഒരു ഡോക്‌ടറുടെ കരങ്ങളാല്‍‌ മാത്രം‌ ചെയ്യേണ്ടുന്ന ഒരു കര്‍‌മ്മമായിരിക്കണം‌ പരിച്‌ഛേദന എന്നാണ് ഈ എഴുതുന്നയാളിന്റെ അഭിപ്രായം‌.

വികടശിരോമണി said...

പ്രസക്തമായ വിഷയം,തൽക്കാലം ഒരു ട്രാക്ക് ഇടട്ടെ.

ശ്രീവല്ലഭന്‍. said...

പരിച്ഛേദനം ചെയ്യുന്നത് വളരെ ചെറുതായിരിക്കുമ്പോള്‍ ആണെങ്കില്‍ വേദന അറിയണ്ടായിരുന്നു എന്ന് പ്രായമായതിന് ശേഷം ഡോക്ടറുടെ ഉപദേശ പ്രകാരം പരിച്ഛേദനം ചെയ്ത രണ്ടു സുഹൃത്തുക്കള്‍ പറഞ്ഞത് ഓര്‍മ വരുന്നു. കാരണം വളരെ വേദന ആണത്രേ. മുസ്ലിംങ്ങളില്‍ വളരെ ചെറുതിലെ തന്നെ ആണ് പരിച്ഛേദനം ചെയ്യുന്നത് എന്നാണു തോന്നുന്നത്. രണ്ടായാലും 'സ്വന്തം' ഇഷ്ടപ്രകാരം എന്നുള്ളത് ബാധകം ആകുന്നില്ല.ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ചെയ്യുമ്പോള്‍ മതം അത് പ്രോത്സാഹിപ്പിക്കുന്നെങ്കില്‍ അതില്‍ തെറ്റ് കാണാന്‍ കഴിയുന്നില്ല.

പാമരന്‍ said...

നല്ല ലേഖനം. ആരെങ്കിലും കൊടിയും പിടിച്ചോണ്ടു വരുമോ എന്നറിയാന്‍ ഒരു ട്രാക്കിംഗ്‌.

Anonymous said...

"പരുപരുത്ത ശിശ്‌നമണി മൂലം യഥാര്‍ഥ ലൈംഗികസംതൃപ്തി ലഭിക്കാതെ വരുന്ന പുരുഷനില്‍ ദുര്‍വ്വാസനകള്‍ ഉണരുകയും, അത്‌ ബഹുഭാര്യാത്വം, വേശ്യാഗമനം തുടങ്ങിയ സദാചാരവിരുദ്ധതയിലേക്കു പുരുഷനെ നയിക്കുകയും ചെയ്യുന്നു. മാത്രമല്ല, ലൈംഗികസംതൃപ്തി ലഭിക്കാത്ത പുരുഷന്‍ തങ്ങളില്‍ കൂടുതല്‍ അനുഭൂതി ഉണര്‍ത്താന്‍ കഴിയുന്ന കൂടുതല്‍ പരുക്കനായ സ്പര്‍ശത്തിനായി സ്വവര്‍ഗ്ഗസംഭോഗത്തോടും അശുചിത്വമായ ഗുദഭോഗത്തോടും ആഭിമുഖ്യം കാണിക്കാനും ഇതു പ്രേരിപ്പിക്കുന്നു. ലൈംഗികസംതൃപ്തിക്കായി പുരുഷന്‍ കടന്നാക്രമിക്കപ്പെടുന്നതും സ്വവര്‍ഗ്ഗസംഭോഗവും‌ ഗുദഭോഗവും‌ കൂടുതലായി കണ്ടു വരുന്നതും യഹൂദ-മുസ്ലീം രാജ്യങ്ങളിലാണെന്നു സെക്‌സോളജിസ്റ്റുകളുടെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്."

വായിച്ചുകഴിഞ്ഞപ്പോള്‍ വളരെ ശരിയെന്നു തോന്നിച്ച വാക്കുകള്‍. വളരെക്കാലമായി വിവിധ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഞാന്‍ ജോലി ചെയ്തു വരുന്നു..നിത്യവും ഒന്നോ അതിലധികമോ തവണ പത്രത്താളുകളില്‍ കാണാം, ഒരു കുട്ടി, അല്ലെങ്കില്‍ ഒരു യുവാവ്‌, അല്ലെങ്കില്‍ ഒരു ഹൌസ്‌മൈഡ്, ലൈംഗികാതിക്രമത്തിനു വിധേയരായി എന്ന്‌..ഇവരുടെ മന:ശാസ്ത്രം എത്ര അലോചിച്ചിട്ടും മനസ്സിലാകാറില്ല...It could be one of the reasons...

Siju | സിജു said...

പൊലോസ് അന്നങ്ങനെ പറഞ്ഞതു കൊണ്ട് കൃസ്ത്യാനികള്‍ രക്ഷപെട്ടു. മൊഹമ്മദ് പറയാഞ്ഞതു കൊണ്ട് മുസ്ലീംങ്ങള്‍ക്ക് കിട്ടി.
സ്വയം ചിന്തിക്കാന്‍ പ്രായമായതിനു ശേഷം വേണമെന്നു തോന്നിയാല്‍ ചെയ്യേണ്ടതാണെന്ന അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷേ, നടക്കാന്‍ പോകുന്നില്ലെന്ന് മാത്രം.
പിന്നെ ശിശ്നമണിക്ക് സംവേദനക്ഷമത കുറഞ്ഞതു കൊണ്ട് ലൈംഗിക സംതൃപ്തി ലഭിക്കാതെ വരുമെന്നും ലൈംഗിക അരാജകത്വത്തിനു അതു കാരണമാകുമെന്നും പറഞ്ഞതിനോട് അനുകൂലാഭിപ്രായമില്ല.

ശ്രീവല്ലഭന്‍, വലുതായിട്ട് ചെയ്യുമ്പോള്‍ വേദനിക്കുമെങ്കില്‍ ചെറുതായിട്ട് ചെയ്യുമ്പോഴും വേദനിക്കുമായിരിക്കണം. വലുതായി കുറച്ച് വേദന സഹിക്കാന്‍ കഴിയുമ്പോള്‍ ചെയ്യുന്നതല്ലേ, വേദനിച്ചാല്‍ കരയാന്‍ മാത്രം അറിയുന്ന ഒരു കുഞ്ഞിന്റെ ഛേദിക്കുന്നതിനേക്കാള്‍ നല്ലത്.

ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു പഴയ പോസ്റ്റ്

Unknown said...

nalla lekhanam.

Umesh::ഉമേഷ് said...

ഒരു സംശയം.

തൊലി, മുടി, നഖം തുടങ്ങിയവ പ്രകൃതി മനുഷ്യനു കൊടുത്ത സാധനങ്ങളാണെന്നും അതു മനുഷ്യനു നല്ലതിനു മാത്രമാണെന്നും അവയില്‍ വ്യത്യാസം വരുത്താന്‍ പാടില്ലെന്നും ഉള്ള വാദം കടുത്ത ദൈവവിശ്വാസികളുടേതാണല്ലോ. അപ്പോള്‍ മനുഷ്യന്‍ തലമുടി വെട്ടാതെ താടിയും മീശയും വടിക്കാതെ (എന്തിനാണോ പുരുഷനു സ്ത്രീയ്ക്കു് ആവശ്യമില്ലാത്ത ഒരു പ്രത്യേക സംരക്ഷണം മുഖത്തു്?), നഖം മുറിക്കാതെ, തുണിയുടുക്കാതെ നടക്കണം എന്നാണോ വാദം?

പ്രധാനവിഷയം പ്രസക്തം തന്നെ. പക്ഷേ, അതിനെ സാധൂകരിക്കാന്‍ ഇങ്ങനെയൊരു വാദം ബാലിശമാണു്. പ്രകൃതിയിലുള്ള പോരായ്മകള്‍ നികത്താനാണു് മനുഷ്യന്‍ എന്നും ശ്രമിച്ചിട്ടുള്ളതു്. അല്ലെങ്കില്‍ ശാസ്ത്രം എങ്ങും എത്തുമായിരുന്നില്ല.

കൃഷ്‌ണ.തൃഷ്‌ണ said...

ഉമേഷ്‌ജി,
പ്രസക്തമായ കമന്റിനു നന്ദി. ഒരു ആദരവ്‌ ആദ്യമേ അറിയിച്ചുകൊള്ളട്ടെ.

നഖത്തെക്കുറിച്ചു പറഞ്ഞത് മനുഷ്യന്റെ വിരല്‍മുഖത്തെ മൂടിയിരിക്കുന്ന നഖത്തെക്കുറിച്ചാണ്‌. മുടിയെന്നുള്ളത്, ശിരോതലത്തെ മറച്ചിരിക്കുന്നതിനെക്കുറിച്ചും. നഖവും മുടിയും മറ്റും മുന്നോട്ടു വളര്‍ന്നുവരുന്നതിനെ മുറിച്ചു മാറ്റുന്നത് ശരീരം ശുദ്ധിയാക്കിവെയ്ക്കുന്നതുപോലെ ഓരോ മനുഷ്യന്റേയും ശുചിത്വശീലവുമായി ബന്ധിപ്പെട്ടുകിടക്കുന്നതാണ്‌. വ്യക്ത്യാധിഷ്ഠിത ശുചിത്വശീലത്തെക്കുറിച്ചു ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നതു ശ്രദ്ധിക്കുമല്ലോ.

പുരുഷനെപ്പോലെ സ്‌ത്രീകള്‍ക്കു മുഖത്തു രോമം മുളയ്‌ക്കാത്തതു സ്‌ത്രൈണ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്താലാണെന്നു ഉമേഷ്ജിപ്പോലെ ഒരാള്‍ക്കു അറിയുന്നതാണല്ലോ. കൂടുതല്‍ സ്‌ത്രൈണത ഉള്ള പുരുഷന്‍മാരിലും ഈ രോമ വളര്‍ച്ച ഒരു പരിധിവരെ കുറഞ്ഞിരിക്കുന്നതായാണു കണ്ടു വരുന്നത്.

ലോകത്തു നിലനില്‍ക്കുന്ന രണ്ടേ രണ്ടൂ ജാതികള്‍ ആണും പെണ്ണും മാത്രമാണല്ലോ. പ്രകൃതി പ്രകടമായ വ്യത്യസ്തതയോടെ സൃഷ്ടിച്ച രണ്ടു ജാതികള്‍. ആയതിനാല്‍ ഓരോ ജൈവഘടനയും ശാരീരിക, ആന്തരിക പ്രവര്‍ത്തനങ്ങളും, പ്രതിപ്രവര്‍ത്തനങ്ങളും പ്രകൃതി തന്നെ നിശ്ചയിച്ചിരിക്കുന്നു.

പിന്നെ പ്രകൃതിയുടെ പോരായ്‌മകളെന്നു പറയുന്നത്, നമ്മള്‍ നേടിയതെല്ലാം ഇവിടെയുണ്ടായിരുന്നതു മാത്രമാണല്ലോ, മനുഷ്യന്‍ അവന്റെ ധിഷണയുടെ അടിസ്ഥാനത്തില്‍, മനനം ചെയ്തും സ്വയം ചോദ്യം ചെയ്തും, നേടിയെടുത്തവ ശാസ്ത്രമായതല്ലേ. സ്വയം ചോദ്യം ചെയ്തു വിശ്വസിക്കാനറിയാത്തവര്‍ ഇന്നും അന്ധവിശ്വാസത്തില്‍ തന്നെ കഴിയുന്നതു ഉമേഷ്ജിയും കാണുന്നുണ്ടല്ലോ..

കൃഷ്‌ണ.തൃഷ്‌ണ said...

ശ്രീവല്ലഭന്‍,
ശ്രീവല്ലഭന്‍
സിമെറ്റിക്‌ മതങ്ങളില്‍ മാത്രമാണിതൊരു നിര്‍ബന്ധിതശീലമെന്നതു അറിയുമല്ലോ.

ചികിത്സാര്‍ത്ഥം പരിച്‌ഛേദന ചെയ്യേണ്ടി വന്ന സുഹൃത്തുക്കളുടെ കാര്യമായിരിക്കും പരാമര്‍ശിച്ചതെന്നു കരുതുന്നു. അതൊരു അനിവാര്യമായ കാര്യമാണല്ലോ. അത്തരമൊരു അവസ്‌ഥയില്‍ ജനറല്‍ അനസ്‌തേഷ്യക്കു ശേഷമാണു അതു നടത്തുന്നത്‌ എന്നാണെന്റെ അറിവ്‌.

മതപരമായ നിര്‍ബന്ധത്താല്‍ തീരെ ചെറിയ കുഞ്ഞുങ്ങളില്‍ അശാസ്ത്രീയമായ രീതിയില്‍ ഇതു ചെയ്യുന്നതിനെക്കുറിച്ചാണ്‌ എനിക്കു വിയോജിപ്പുള്ളത്.

'സ്വന്തം' ഇഷ്ടപ്രകാരം എന്നുള്ളത് ബാധകം ആകുന്നില്ല - വളരെ ശരിതന്നെ. സ്വേച്‌ഛാമേധാവിത്വത്തിലധിഷ്ഠിതമല്ലല്ലോ നമ്മുടെ ജീവിതരീതി. മതത്തിന്റേയും ദൈവങ്ങളുടേയും കേവല അടിമകള്‍.

പരേതന്‍ said...

പരിശ്ചെദനം പ്രകൃതി വിരുദ്ധ നടപടികള്‍ക്ക് കാരണമാവും എന്നതിന്‍റെ മറുപടി..
സുഹൃത്തുക്കളെ.. കാലക്രമത്തില്‍ എഞ്ചിന്‍റെ പിസ്ട്ടന്‍ ഓടിയോടി ബോറിന്‍റെ വലിപ്പം കൂടാറുണ്ട്.. എന്നാല്‍ അപ്പോള്‍ സ്ലീവ് ഇട്ടു ശരിയാക്കുകയാണ് പതിവ്..മനുഷ്യരില്‍ ഇതു പറ്റാത്തതിനാല്‍ വേറെ ബോറില്‍ പിസ്ട്ടന്‍ ഇടുകയാണ് പതിവ്.
എന്നാല്‍ പരിശ്ചെദനം ചെയ്ത ഫിലിപിനോ ആണുങ്ങള്‍ (അവിടെ നിര്‍ബന്ധം ആണ്) പ്രകൃതി വിരുദ്ധം ചെയ്യുക കുറവാണ്.. കാരണം ബോറിന്‍റെ വലിപ്പം അവിടുത്തെ എന്‍ജിനുകളില്‍ അധികം കൂടാറില്ല എന്നത് തന്നെ.. പിന്നെ എന്‍ജിനീയറും ബോറുകളുടെ വലിപ്പവെത്യാസം (കുറഞ്ഞ പക്ഷം പത്തിരുപതു രാജ്യത്തെ എന്‍ജിനുകളുടെ അറിയാവുന്ന ഞാന്‍ ) അറിഞ്ഞു കൊണ്ടാണ് പറയുന്നതു..
പിന്നെ ആരോഗ്യപരമായ കാരണങ്ങളും ഉണ്ട് കേട്ടോ..കാരണം ഫങ്ക്സ് ബാധ ഇവര്‍ക്ക് കുറവാണ്..സംശയം ഉള്ളവര്‍ ഡോക്ടറോട് ചോദിച്ചാല്‍ മതി.
പിന്നെ ഇവരുടെ കെട്ട് പോട്ടാത്തത് കൊണ്ടു എവിടെ വേണമെങ്കിലും ധൈര്യമായി പ്രയോഗിക്കാം..

കൃഷ്‌ണ.തൃഷ്‌ണ said...

പരേതോഓഓഓഓഓഓഓ......
ഒന്നു നീട്ടിവിളിച്ചുപോയതാ..
നമിച്ചിരിക്കുന്നു....സ്‌തുതി..സ്‌തുതി..
അങ്ങു പരലോകത്തും പണി ഇതൊക്കെ തന്നെയാ അല്ലേ...
ഈ വരവിനു നന്ദി

കൃഷ്‌ണ.തൃഷ്‌ണ said...

വായിച്ച എല്ലാവര്‍ക്കും നന്ദി.
വികടശിരോമണി, നല്ല വാക്കുകള്‍ക്കു നന്ദി
ശ്രീവല്ലഭന്‍,
പാമരന്‍, ആരും അധികം ഇതു വഴി വരാറില്ല..
അനോണിമസ്‌,
സിജു,
ഷിബു,
ഉമേഷ്,
പരേതന്‍,
എല്ലാവര്‍ക്കും നന്ദി.

കിഷോർ‍:Kishor said...

നല്ല പോസ്റ്റ്. സുന്നത്തിനു മലയാളവാക്കുണ്ടെന്ന് ഇന്നാണ് അറിഞ്ഞത്!

പരിഛേദനം സ്വവർഗലൈഗികതക്ക് കാരണമാകുന്നു എന്ന വീക്ഷണത്തോട് എനിക്ക് ഒട്ടും യോജിപ്പില്ല. അപ്പോൾ സ്ത്രീകളിലെ സ്വവർഗലൈഗികതയോ? ഹിന്ദുക്കളായ പുരുഷന്മാരിലെ സ്വവർഗലൈംഗികതയോ?

അറേബ്യൻ രാജ്യങ്ങളിലെ ഹിംസാത്മകമായ സ്വവർഗലൈഗികതക്കു കാരണം മറ്റുപലതുമാണ്.

എതിരന്‍ കതിരവന്‍ said...

പരിച്ഛേദനം ചെയ്യാത്ത, പാശ്ചാത്യരാജ്യങ്ങളെ അപ്പെക്ഷിച്ചു വളരെ മടങ്ങു പൊപുലേഷൻ ഉള്ള ഭാരതത്തിൽ ഇതുകൊണ്ട് രോഗങ്ങളിൽ നിന്നും രക്ഷപെടുന്ന സ്ഥിതിവിശേഷം ഇല്ല തന്നെ. ശുചിത്വത്തിനു കൂടുതൽ വെള്ളം ഉപയൊഗിയ്ക്കുന്നതുകൊണ്ടായിരിക്കും. ശുചിത്വം കുറഞ്ഞവരുടെ ശരീരഭാഗം മുറിച്ചു നീക്കി പരിഹാരം കണ്ടുപിടിയ്ക്കുന്ന രീതി ശരിയല്ലല്ലോ.

മുറിച്ചു നീക്കപ്പെട്ട ചർമഭാഗം പരീക്ഷണങ്ങൾക്കായി ലാബിൽ വരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഇത്രയും വലിയ ചർമ്മം ഒരു നവജാതശിശുവിന്റെ വളരെ സെൻസിറ്റീവായ ഭാഗത്തു നിന്നും മുറിച്ചു മാറ്റിയോ? പ്രാകൃതം തന്നെ ഈ പരിപാടി.

Anonymous said...

ആരോഗ്യകരമായ കാരണത്തായാലായാലും‌ മതപരമായ കാര്യത്തിലായാലും‌ മനുഷ്യനു സ്വയം‌ ചിന്തിക്കാനാകുന്ന പ്രായത്തില്‍‌, കഴിവുറ്റ ഒരു ഡോക്‌ടറുടെ കരങ്ങളാല്‍‌ മാത്രം‌ ചെയ്യേണ്ടുന്ന ഒരു കര്‍‌മ്മമായിരിക്കണം‌ പരിച്‌ഛേദന എന്നാണ് ഈ എഴുതുന്നയാളിന്റെ അഭിപ്രായം‌.

-എന്റേയും.

തികച്ചും യുക്തിരഹിതമായ ഒരു വസ്തുതയായേ ഇതിനെ കാണാന്‍ കഴിയൂ..അസുഖമാണു കാര്യമെങ്കില്‍ ഇന്നു ഹിന്ദുക്കളെല്ലാം അസുഖം ബാധിച്ചു മരിച്ചുപോകുമായിരുന്നല്ലോ...

അനില്‍@ബ്ലോഗ് // anil said...

കൃഷ്ണ.തൃഷ്ണ,
തീര്‍ച്ചയായും ചില മതശാസനകളെ ചോദ്യം ചെയ്യുന്നതാണ് പോസ്റ്റ്. അവനവന്റെ താല്‍പ്പര്യപ്രകാരമല്ലാതെ നടത്തപ്പെടുന്ന എല്ലാ “കയ്യേറ്റങ്ങളും” പ്രതിരോധിക്കപ്പെടേണ്ടതു തന്നെയാണ്.

പണ്ടുകാലങ്ങളില്‍ സുന്നത്ത് ചെയ്യുന്നത് ക്ഷുരകന്മാരായിരുന്നു എന്നു കേട്ടിട്ടുണ്ട്, ശസ്ത്രകൃയ ചെയ്യുന്നതും അവര്‍ തന്നെ (?). അക്കാലത്ത് ആണ്‍കുട്ടികളുടെ ഒരു പേടിസ്വപ്നമായിരുന്നു എന്നു എന്റെ ചങ്ങാതിമാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.

ഇന്നാവട്ടെ മിക്കവാറും എല്ലാ സുന്നത്തുകര്‍മ്മവും ആശുപതികളിലാണ് നടക്കാറ് (നമ്മുടെ നാട്ടിലെന്കിലും).അതിനാല്‍ തന്നെ വേദനയോ മറ്റു അനുബന്ധ പ്രശ്നങ്ങളോ ഉണ്ടാവില്ലെന്നു കരുതാം.

മനുഷ്യന്‍ വസ്തം ധരിക്കാതെ കാട്ടില്‍ കഴിഞ്ഞിരുന്ന കാലത്ത് ഒരു പക്ഷെ ലിംഗാഗ്രത്തിനു സംരക്ഷണം വേണ്ടിയിരുന്നിരിക്കാം.വസ്ത്രധാരണം ശീലമാക്കിയ കാലം തൊട്ട് ആ സംരക്ഷണം അത്യാവശ്യമല്ല എന്നു കരുതിക്കൂടെ?

ഇനി സ്പര്‍ശനക്ഷമതയെപറ്റി.ലിംഗാഗ്രം മൂടപ്പെട്ടാലും ലൈഗിക ബന്ധസമയത്ത് അത് പിന്വലിയുകയും ശരീരഭാഗങ്ങളില്‍ ഉരച്ചില്‍ സംഭവിക്കുകയും ചെയ്യുമല്ലോ. ആദ്യ ലൈഗിക ബന്ധത്തില്‍ ശീഘ്രഗതിയില്‍ സ്ഖലനം ഉണ്ടായാലും കാലക്രമത്തില്‍ അത് ദൈര്‍ഘ്യം കൂടി വരുന്നത് ഈ സംവേദനക്ഷമതയിലുള്ള കുറവുമൂലമാണല്ലോ. അപ്രകാരമെങ്കില്‍ കുറച്ചധികം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകഴിയുമ്പോള്‍, സംവേദനം കുറയുകയും താങ്കള്‍ പറഞ്ഞപോലെയുള്ള വൈകല്യങ്ങളിലേക്ക് വഴുതി നീങ്ങുകയുമില്ലെ?

ചുരുക്കത്തില്‍ അത്ര ഗൌരവം കൊടുക്കേണ്ട ഒരു വിഷയമല്ലെന്നു തോന്നുന്നു, നമ്മുടെ നാട്ടിലെങ്കിലും.

ബെഞ്ചാലി said...

നമ്പൂതിരിമാരുടെ ലൈംഗികതക്ക് കാരണവും പരിച്ഛേദയാകുമായിരിക്കും! മത വിശ്വാസികളുടെ കർമ്മങ്ങൾക്ക് കാരണം ഇവിടെ വിശദീകരിക്കുന്ന വിഢിത്തരങ്ങളല്ല എന്നെഴുതേണ്ടി വന്നതിൽ ഖേദമുണ്ട്.