Friday, October 24, 2008

സ്‌ത്രീകളെ തൊട്ടുകൂടാതാക്കിയ ആര്‍ത്തവം

അനില്‍@ ബ്ലോഗിന്റെ ഋതുമതിയാകുന്ന ദൈവം എന്ന പോസ്റ്റിനു ഒരു കമന്റായി എഴുതാന്‍ തീരുമാനിച്ചത്‌ ഒരു പോസ്റ്റായി ഇവിടെ ഇടുന്നു. അനില്‍ ആര്‍ത്തവത്തിലെ ദൈവികതയെക്കുറിച്ചാണു ചോദിച്ചതെങ്കില്‍ ആര്‍ത്തവത്തിന്റെ പൌരാണികതയെക്കുറിച്ചാണ്‌ ഈ പോസ്റ്റ്.

ആര്‍‌ത്തവത്തിന്റെ ശാസ്‌ത്രം.
സ്‌ത്രീകളില്‍ ആന്തരികാവയവങ്ങളായ അണ്ഡാശയം, ഗര്‍ഭാശയം, യോനീനാളം, അണ്ഡവാഹിനി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജ്വസ്വലമാകുന്നതോടെ വന്നുഭവിക്കുന്ന ഒരു ശാരീരികപ്രക്രിയയാണ്‌ ആര്‍ത്തവം എന്നത്.
പ്രജനനപ്രക്രിയക്കു സ്‌ത്രീയെ സജ്ജമാക്കുന്ന ഈ പ്രക്രിയ എല്ലാ സസ്തനികളിലുമുണ്ട്. എന്നാല്‍ ഈ പ്രക്രിയയെ മനുഷ്യന്റെ മറ്റു ശാരീരികപ്രക്രിയകളേക്കാളേറെ നിന്ദ്യവും നികൃഷ്ടവുമാക്കി മാറ്റിനിര്‍ത്തിയതെന്തുകൊണ്ട്?

ആര്‍‌ത്തവവും‌ ആചാരങ്ങളും
ഋതുമതിയാകുന്ന സ്‌ത്രീകളെ തീണ്ടാപ്പാടകലെ നിര്‍ത്തുന്ന ഒരു ആചാരത്തിന്റെ ഇങ്ങേയറ്റത്താണു നാമിപ്പോള്‍ നില്‍ക്കുന്നതെങ്കിലും ഇന്നും അതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ലാ എന്നുള്ളത്‌ നമുക്കറിയാം. മാസമുറയോടു ചേര്‍ന്നുള്ള നാലുദിവസങ്ങളില്‍ സ്‌ത്രീകളെ തൊട്ടുകൂടാത്തവരായി മാറ്റിനിര്‍ത്തുകയും അവരെ 'തീണ്ടാരിപ്പുരയിലും" "ഉരപ്പുര" കളിലുമൊക്കെ മാറ്റി താമസിപ്പിക്കുകയും ചെയ്തിരുന്നതായി കേരളത്തിലെ പല സാമൂഹികപഠനഗ്രന്‌ഥങ്ങളില്‍ നിന്നും നമ്മള്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ഈ ഒരു ആചാരത്തെക്കുറിച്ചു വായിച്ചപ്പോള്‍ ആദ്യമായി കേരളത്തിലെ ഒരു ആചാരത്തോടു അത്യധികമായ ബഹുമാനം തോന്നി. അതു മറ്റൊന്നുകൊണ്ടുമല്ല, സോദ്ദേശ്യപരമല്ലെങ്കില്‍ കൂടി ഈ ആചാരത്തിന്റെ മറവില്‍ അക്കാലങ്ങളില്‍ സ്‌ത്രീകള്‍ക്കു വീണുകിട്ടിയിരുന്ന ഒരു "വിശ്രമ" ത്തെക്കുറിച്ചോര്‍ത്തതിനാലാണ്‌. അതിന്റെ വില അനുഭവിച്ചിട്ടുള്ളവര്‍ക്കു മാത്രം പറയാന്‍ കഴിയുന്ന ഒന്നാണ്‌.

വീട്ടിലെ അടുക്കളയില്‍ 'വെച്ചും വിളമ്പിയും എച്ചിലെടുത്തും' അഹോരാത്രം അധ്വാനിക്കുകയും, കുടുംബത്തിലെ പുരുഷപ്രജകളുടെ എല്ലാ വിധ 'എക്‌സ്‌ട്രീം' നിലപാടുകളോടു സന്ധിചെയ്തും ഉരുക്കഴിഞ്ഞ ഒരു പിടി ജന്‍മങ്ങള്‍ക്ക്‌ മാസത്തില്‍ നാലുദിവസം വീണുകിട്ടിയിരുന്ന ഈ ഒരു 'അവധി' വളരെ വലുതായിരുന്നു. ഈ കാര്യത്തില്‍ ഈ ആചാരത്തോട്‌ എനിക്കു ബഹുമാനമുണ്ടായി. സ്‌ത്രീകളൂടെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമേ ഈ ബഹുമാനുള്ളൂ. എന്നാല്‍ ഇവരുടെ ശാരീരിക ആരോഗ്യകാര്യത്തില്‍ ഈ ആചാരം പുലര്‍ത്തിപ്പോന്ന ശീലങ്ങളോട്‌ എനിക്കു തികഞ്ഞ വിയോജിപ്പു തന്നെയാണ്‌.

മാസമുറ തുടങ്ങി നാലാം ദിവസം വരെ കുളിക്കാനോ, വസ്ത്രം മാറാനോ അനുവാദമില്ലാതെ, മറ്റുള്ളവരുടെ കണ്‍വെട്ടത്തിനകലെ ഇരുട്ടുമുറികളില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക്‌ വളരെ ശുഷ്കമായ രീതിയിലെ ഭക്ഷണങ്ങളും കൊടുത്തിരുന്നുള്ളൂ. രക്തസ്രവത്താല്‍ ക്ഷീണിതവും മലിനവുമായിക്കൊണ്ടിരിക്കുന്ന ശരീരത്തെ അത്യധികം ആരോഗ്യത്തോടെയും ശുചിത്വത്തോടെയും വളരെ hygiene ആയി സൂക്ഷിക്കേണ്ട സമയത്ത്‌ ഇങ്ങനെ ശുചിത്വമില്ലായ്മ അനുശീലിക്കണമെന്ന ആചാരനിയമത്തോട് എങ്ങനെ യോജിക്കാന്‍ കഴിയും?

ആര്‍ത്തവത്തെ അകറ്റിനിര്‍ത്തുന്ന സമ്പ്രദായം കേരളത്തില്‍ മാത്രമുണ്ടായിരുന്നതല്ല. അതു അതിപ്രാചീനകാലം മുതലേ ലോകത്താകമാനം നിലനിന്നുപോന്ന ഒരു ആചാരമായിരുന്നു. ആദിമമനുഷ്യന്‍ ഈ ആര്‍ത്തവത്തിനു മുന്നില്‍ അന്ധാളിച്ചു നിന്നിട്ടുണ്ട്. (ഫ്രാങ്ക് ലോണ്ടര്‍ "ബ്ലൂ ലഗൂണ്‍" എന്ന ചിത്രത്തിലൂടെയും, മലയാളത്തില്‍ ഐ. വി. ശശി "ഇണ" എന്ന ചിത്രത്തിലൂടെയും ഈ അന്ധാളിപ്പിന്റെ ഒരു രൂപരേഖ കോറിയിട്ടിട്ടുണ്ട്.) ഏതോ ഒരു അദൃശ്യശക്തി സ്‌ത്രീകളെ പ്രാപിക്കുന്നതിനാലാണ്‌ രക്തസ്രാവമുണ്ടാകുന്നത്‌ എന്നായിരുന്നു അവരുടെ വിശ്വാസം. ആയതിനാല്‍ ആ സമയങ്ങളില്‍ സ്‌ത്രീകളെ ദൈവത്തിന്റെ പ്രതീകമായിപോലും വിശ്വസിച്ചുപോന്നു.

പാപ്പുവന്‍ വര്‍ഗ്ഗക്കാരുടെ വിശ്വാസപ്രകാരം രാത്രികാലങ്ങളില്‍ ചന്ദ്രന്‍ ഉറങ്ങിക്കിടക്കുന്ന കന്യകമാരെ പ്രാപിക്കുന്നതിനാലാണ്‌ അവര്‍ ഋതുമതികളാകുന്നതെന്നായിരുന്നു. ആയതിനാല്‍ ഈ സമയങ്ങളില്‍ സ്‌ത്രീകളില്‍ ദിവ്യശക്തി ഉണ്ടാകുമെന്നും അവരുടെ അടുത്തേക്കു പോകരുതെന്നുമായിരുന്നു അവരുടെ വിശ്വാസം. ഈ വിശ്വാസത്തില്‍ നിന്നാണ്‌ ഇംഗ്ലീഷില്‍ ചിലയിടങ്ങളില്‍ ഇപ്പോഴും ആര്‍ത്തവസമയത്തെ "moon time" എന്നു പറയുന്നത്‌. ഇറ്റാലിയന്‍ സംസ്കൃതിയില്‍ മരിച്ചുപോയ മുത്തശ്ശിമാര്‍ വന്ന്‌ തന്റെ പേരക്കുട്ടികളെ പ്രജനനത്തിനു പാകമാക്കിപ്പോകുന്നതുകൊണ്ടാണ്‌ ആര്‍ത്തവമുണ്ടാകുന്നതെന്നായിരുന്നു വിശ്വാസം. ആയതിനാല്‍ മാസാമാസമുള്ള ആര്‍ത്തവത്തെ അവര്‍ "grandma visit" എന്നാണ്‌ ഇന്നും വളരെ കൊളോക്വിയലായി പറയുന്നത്.

ആര്‍‌ത്തവവും‌ മതങ്ങളും.
തൊട്ടശുദ്ധമാക്കാന്‍ പാടില്ലാത്തതാണല്ലോ ദൈവം. അതു കൊണ്ടു തന്നെ ദൈവസാന്നിദ്ധ്യമുള്ള സമയത്ത്‌ സ്‌ത്രീയേയും തൊടാന്‍ പാടില്ല എന്നവര്‍ വിശ്വസിച്ചുപോന്നു. കാലക്രമത്തില്‍ ദൈവത്തിന്റെ സ്‌ഥാനം മാറി, അതു പിശാചു കൈയ്യടക്കി. ഏതോ പൈശാചികശക്തി സ്‌ത്രീകളില്‍ കൂടിയിരിക്കുന്നതുകൊണ്ടാണ്‌ മാസംതോറും സ്‌ത്രീകളില്‍ രക്തസ്രാവമുണ്ടാകുന്നതെന്നു അവന്‍ വിശ്വസിക്കാന്‍ തുടങ്ങി. സ്‌ത്രീകളില്‍ ആര്‍ത്തവസമയത്തുണ്ടാകുന്ന അസ്വസ്ഥതകളെ പിശാചിന്റെ ബാധയായി കണക്കാക്കി തുടങ്ങി; അവളെ അകലത്തില്‍ വെച്ചു തുടങ്ങി.

ക്രൈസ്‌തവസഭയില്‍ സ്‌ത്രീകള്‍ക്ക് പുരോഹിതസ്‌ഥാനം നല്‍കാന്‍ കഴിയില്ലാ എന്ന നിയമത്തിന്റെ ആധാരം തന്നെ അവരിലെ ആര്‍ത്തവമാണ്‌. ആര്‍ത്തവസമയത്ത് സ്‌ത്രീ മതപരമായി അശുദ്ധയാകുന്നതിനാല്‍, പുരോഹിതകര്‍മ്മങ്ങള്‍ക്ക്‌ സ്‌ത്രീയെ നിയോഗിക്കാന്‍ കഴിയില്ലാ എന്നാണ്‌ അതിനുള്ള ഭാഷ്യം. ശബരിമലയിലെ സ്‌ത്രീകളുടെ പ്രവേശനത്തെ തടയുന്നതിലെ യുക്തിയായി പൊന്തിവന്നതും ഇതേ ആര്‍ത്തവം തന്നെ.

കേരളത്തില്‍ സ്‌ത്രീകള്‍ രജസ്വലയായിരിക്കുന്ന വേളയില്‍ കിണര്‍ ,കുളം മുതലായവ തൊടാന്‍ പാടില്ല എന്ന അലിഖിത നിയമങ്ങളുണ്ടായിരുന്നു. ഇന്നുമുണ്ട്‌. 'തീണ്ടാരി'പ്പെണ്ണു ഉമ്മറത്തു വരികയോ, അയല്‍വക്കങ്ങളില്‍ പോവുകയോ, അറവാതിലിന്റെ മുന്നില്‍ വരികയോ, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുകയോ, ക്ഷേത്രദര്‍ശനം നടത്തുകയോ, ഈശ്വരസ്‌മരണ ചെയ്യുകയോ ഒന്നും പാടില്ലായിരുന്നു.

ഋതുവായ പെണ്ണിനുമിരപ്പവനും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല, ഹരി നാരായണായ നമ:

ഈശ്വരഭജനത്തിനു ആര്‍ത്തവം ബാധകമല്ല എന്നു എഴുത്തച്ഛന്‍ ഈ വരികളിലൂടെ പറഞ്ഞിട്ടുണ്ട്. പക്ഷേ നമ്മള്‍ക്ക്‌ ശീലങ്ങള്‍ മാറ്റുവാനുള്ളതല്ലല്ലോ, ശീലിക്കുവാനുള്ളതല്ലേ.

ഇസ്ലാം മതത്തില്‍ സ്‌ത്രീകളിലെ ആര്‍ത്തവത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കുറവാണ്‌. മുഹമ്മദ് നബി ആര്‍‌ത്തവത്തിന്റെ തൊട്ടുകൂടായ്‌മയെ അത്രകണ്ട് അം‌ഗീകരിച്ചിരുന്നില്ല. അദ്ദേഹം‌ തന്റെ ഭാര്യ ആയിഷയോടെ ആര്‍‌ത്തവസമയത്ത് പള്ളിയില്‍‌ നിന്നും‌ ഒരു തടുക്ക് (ഇരിക്കാനുള്ള പായ) എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ ആര്‍ത്തവ അശുദ്ധിയെക്കുറിച്ചു ആയിഷ നബിയെ ഓര്‍‌മ്മപ്പെടുത്തി. അപ്പോള്‍‌ ‘അത്‌ കയ്യിലല്ലല്ലോ' എന്ന്‌ അദ്ദേഹം‌ പറഞ്ഞതായി ഹദിസ്സില്‍‌ വിവരിക്കുന്നുണ്ട്. ആര്‍‌ത്തവസമയത്തുപോലും‌ പള്ളിയില്‍‌ കയറാന്‍‌ സ്ത്രീകളെ അനുവദിച്ചിരുന്ന
ആയിഷയുടെ പരമ്പരക്കു പിന്നെ ദേവാലയം തന്നെ നിഷേധിക്കപ്പെട്ടതു എന്തുകൊണ്ടായിരിക്കാം? അത്‌ ഇവിടെ പറയേണ്ട വിഷയമല്ലാത്തതിനാല്‍ കൂടുതല്‍ വിവരിക്കുന്നില്ല.

ആര്‍ത്തവത്തിലെ ദൈവികത
ആര്‍ത്തവത്തിലെ ദൈവികതയെക്കുറിച്ചു അന്വേഷിച്ചാല്‍ നമുക്കു കിട്ടാവുന്ന ഉത്തരം ഇതു മാത്രമാണ്‌. സ്‌ത്രീയും പുരുഷനും അവനവന്റെ ദൈവങ്ങളില്‍ അവനവന്റെ വികാരങ്ങളും പ്രതീക്ഷിച്ചു. ദൈവത്തിനും തന്നെപ്പോലെ തന്നെ വിശപ്പുണ്ടാകുമെന്നും, തന്നെപ്പോലെ കാമാസക്തി ഉണ്ടാകുമെന്നും അവന്‍ വിശ്വസിച്ചുപോന്നു. തന്നെപ്പോലെ അണിഞ്ഞൊരുങ്ങാനും ആഭരണങ്ങളണിയാനും ദൈവത്തിനും ആഗ്രഹമുണ്ടാകുമെന്നു അവര്‍ വിചാരിച്ചു. അമ്പലങ്ങളിലെ നേദ്യവും പായസവും മറ്റും വഴിപാടു കഴിപ്പിക്കുന്നതിന്റേയും, ദേവിക്കു ഉടയാടയും താലിയും വഴിപാടായി കൊടുക്കുന്നതിന്റേയും, ദേവനെ മാലചാര്‍ത്തിക്കുന്നതിന്റേയും, ദേവദാസികളെ അമ്പലങ്ങളില്‍ പാര്‍പ്പിച്ചിരുന്നതിന്റേയും ഒക്കെ പൊരുള്‍, തന്റെ ദൈവത്തിനും തന്നെപ്പോലെ തന്നെ വികാരവിചാരങ്ങളുണ്ടെന്ന മനുഷ്യന്റെ തോന്നലില്‍ നിന്നുമാണ്‌.

സ്‌നേഹത്തിന്റേയും, തീവ്രപ്രണയത്തിന്റേയും, സ്ത്രീശക്തിയുടേയുമൊക്കെ ഭാരതീയപ്രതീകം പാര്‍വ്വതീദേവി ആയിരുന്നു. ലക്ഷ്മിയിലോ, സരസ്വതിയിലോ, ദുര്‍ഗ്ഗയിലോ ഒന്നും ആര്‍ത്തവം സംഭവിക്കുന്നതായി കഥകളില്ല. ഭാരതീയ ഗോത്രവര്‍ഗ്ഗങ്ങളില്‍ പാതിവ്രത്യം ഉയരങ്ങളില്‍ പുലരുന്ന ഒരു അനുശീലമാണ്‌. തന്നിലെ പാതിവ്രത്യത്തിന്റെ പരിശുദ്ധിക്കും, ദൈര്‍ഘ്യത്തിനും പാര്‍വതീദേവിയെയാണ്‌ ഭാരതസ്‌ത്രീകള്‍ ഉപാസിക്കുന്നത്‌. കേരളത്തിലെ "തിരുവാതിര'വ്രതവും, തിങ്കളാഴ്ചവ്രതവും, വടക്കേ ഇന്ത്യയിലെ'കര്‍വാ ചൌത്ത്' എന്ന പാതിവ്രത്യ വ്രതവും പാര്‍വതീപൂജയുടെ ഭാഗമാണ്‌.

ആര്‍ത്തവകാലത്ത്‌ സ്‌ത്രീകളില്‍ ആസക്തി (ശക്തി)വര്‍ദ്ധിക്കുമെന്ന്‌ ശാസ്ത്രം തന്നെ പറയുന്നുണ്ട്. അപ്പോള്‍ തങ്ങള്‍ ഉപാസിക്കുന്ന ദേവതക്കും ഇതേ ശക്തി കൈവരുന്നുണ്ടെന്ന തോന്നലില്‍ സ്‌ത്രീകള്‍ ആരാധിച്ചുപോന്ന ഒരു ആരാധനാക്രമത്തിന്റെ ഇന്നത്തെ കെടുകെട്ട കച്ചവടമാണ്‌ ഈ തൃപ്പൂത്താറാട്ടും ഉടയാട ലേലവും മറ്റും.

ആര്‍‌ത്തവവും‌ വിശ്വാസങ്ങളും
രജസ്വലകളായ സ്‌ത്രീകള്‍ തൊട്ടാല്‍ വിത്തുകള്‍ മുളക്കാതിരിക്കുകയും, ചെടികള്‍ ഉണങ്ങിപ്പോവുകയും, കായ്‌കള്‍ കൊഴിഞ്ഞുപോവുകയും ഒക്കെ ചെയ്യുമെന്നു നമ്മള്‍ വിശ്വസിച്ചുപോന്നു. ആര്‍ത്തവസമയത്ത്‌ സ്‌ത്രീകള്‍ തൊട്ടാല്‍ വീണയുടെ തന്ത്രികള്‍ പൊട്ടിപ്പോകുമെന്നും, ആയതിനാല്‍ സംഗീതാദികലകളില്‍ പങ്കെടുക്കരുതെന്നുമൊക്കെ ഭാരതത്തില്‍ വിശ്വാസങ്ങളുണ്ട്.

രജസ്വലയായ സ്‌ത്രീകള്‍ സഭാമധ്യത്തില്‍ വരാന്‍ പാടില്ലെന്നു നിയമം തന്നെയുണ്ടായിരുന്നു ഭാരതത്തില്‍. മഹാഭാരതത്തില്‍ ചൂതില്‍ ജയിച്ച കൌരവപ്പടയുടെ മുന്നിലേക്കു പണയപ്പണ്ടമായി മാറിയ ദ്രൌപദി തന്റെ ഭര്‍ത്താക്കന്‍മാര്‍ വിളിച്ചിട്ടും വരാതിരുന്നത്‌ ദ്രൌപദി ആ സമയത്ത്‌ രജസ്വലയായിരുന്നതിനാലാണ്‌. അന്യന്റെ ഭാര്യയായ ഒരു സ്‌ത്രീയെ മുടിക്കുത്തില്‍ പിടിച്ചു വലിച്ചു കൊണ്ടുവന്നു മാനഭംഗം നടത്താന്‍ ശ്രമിച്ചു എന്നതിനേക്കാള്‍ സഭ അന്നു ദുശ്ശാസനനെ കുറ്റപ്പെടുത്തിയത് രജസ്വലയെ സഭാമധ്യത്തില്‍ കൊണ്ടുവന്നതിനാണ്‌ .

ആര്‍‌ത്തവം - ആഘോഷം
കേരളത്തില്‍ പെണ്‍കുട്ടികളുടെ ഋതുശാന്തിക്കല്യാണം അഥവാ 'തിരണ്ടുകുളി' കുരവയും ആര്‍പ്പുവിളികളുമൊക്കെയായി ആഘോഷിച്ചിരുന്നുവെന്നത്‌ ഇന്നത്തെ തലമുറക്കു കേട്ടുകേഴ്‌വി മാത്രമായിരിക്കുന്നു. തറവാട്ടില്‍ ഒരു പെണ്‍കുട്ടി പുടമുറിക്കു പാകമായി എന്ന ഒരു വിളിച്ചോതലായിരുന്നു അക്കാലങ്ങളിലെ ഈ തെരണ്ടുകല്യാണം എന്നു തകഴിയുടെ "കയറി "ല്‍ പറയുന്നുണ്ട്. കേരളത്തില്‍ 'നാലാംകുളി' എന്നത് വലിയൊരു ചടങ്ങായി കുടുംബങ്ങള്‍ കൊണ്ടാടിയിരുന്നു. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളും മുറക്കാരും ചേര്‍ന്ന് കുരവയുടേ അകമ്പടിയോടെ അടുത്തുള്ള കുളത്തിലോ പുഴയിലോ പെണ്‍കുട്ടിയെ കുളിപ്പിച്ചു കൊണ്ടുവന്ന്‌ പുതുവസ്‌ത്രങ്ങളണിയിക്കുകയും മധുരപലഹാരങ്ങള്‍ കൊടുക്കുകയും ചെയ്തിരുന്നു. ഇതും കേരളത്തില്‍ മാത്രമുണ്ടായിരുന്ന ചടങ്ങല്ല. പ്രാചീനകാലം മുതല്‍, ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ നിലനിന്നുപോന്ന ഒരു ആചാരമായിരുന്നു 'ആദ്യത്തെ ആര്‍ത്തവ'ത്തെ ആഘോഷിക്കുക എന്നത്‌.

ആര്‍‌ത്തവം‌- ഇന്ന്
ഇന്നു സ്‌ത്രീയും പുരുഷനും ജോലി ചെയ്തു തുടങ്ങുകയും, വീടുകള്‍ അണുകുടുംബങ്ങളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തതോടെ 'തീണ്ടാരി' എന്നൊന്നില്ലാതായി. സ്‌ത്രീകളിലെ ആര്‍ത്തവത്തെ മറയ്‌ക്കാനും മറക്കാനും വിവിധതരം കുത്തക കമ്പനികള്‍ ടി. വി. പരസ്യങ്ങളിലൂടെ മത്സരിക്കുന്നതു നമുക്കു നിത്യകാഴ്ചകളാണല്ലോ.

പണ്ടുകാലങ്ങളില്‍ 15 വയസ്സു കഴിയുന്നതോടെയാണ്‌ പെണ്‍കുട്ടികള്‍ ഋതുമതികളായിരുന്നതെങ്കില്‍ ഇന്നതു 10 വയസ്സിനു താഴെ തുടങ്ങുന്നു. കുട്ടികളിലെ ആരോഗ്യത്തെയാണതു കാണിക്കുന്നതെന്നാണ്‌ ആരോഗ്യശാസ്‌ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. (1860-ല്‍ പെണ്‍കുട്ടികള്‍ ഋതുവാകുന്ന പ്രായം ശരാശരി 16.6 വയസ്സായിരുന്നു. 1920-ഓടെ 14.6 വയസ്സും, 1950-ല്‍ 13.1 വയസ്സും ആയി കുറഞ്ഞുവന്നു. 1980-ഓടെ അത്‌ 12.5 വയസ്സായി കുറയുകയും 2010 എത്തുന്നതോടെ ഈ പ്രായം 10.1 വയസ്സിലെത്തുകയും ചെയ്യുമെന്നാണ്‌ കണക്കുകള്‍ കാണിക്കുന്നത്‌.)

വാല്‍‌ക്കഷണം‌
ശരീരശാസ്ത്രം വളരെയേറെ താഴേത്തട്ടിലേക്കിറങ്ങി വന്ന്‌ സാധാരണക്കാരനു മനസ്സിലാകുംവിധം എല്ലാം പറഞ്ഞും പഠിപ്പിച്ചും കൊടുത്തിട്ടും നമ്മള്‍ ഇതൊക്കെ വിശ്വസിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനേക്കാളെല്ലാം കഷ്ടം ശാസ്ത്രത്തിന്റെ വലുപ്പം കൊണ്ടു വളര്‍ന്നുവന്ന ടി. വി. ചാനലുകള്‍ ഇതിനുനല്‍കുന്ന പ്രൊമോഷന്‍ കാണുമ്പോഴാണ്‌. വലിയ വിലകൊടുത്തു വാങ്ങാന്‍ ആള്‍ക്കാര്‍ ക്യൂ നില്‍ക്കുന്നിടത്തോളം കാലം ദേവി തൃപ്പൂത്തായിക്കോണ്ടിരിക്കും. ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച്‌ ദേവി മാസത്തില്‍ രണ്ടോ അതില്‍ കൂടുതലോ തവണ തൃപ്പൂത്താകാതിരുന്നാല്‍ ഭാഗ്യം.

Friday, October 10, 2008

അടിച്ചേല്‍പ്പിക്കുന്ന ബ്രഹ്മചര്യം

ഒരു പുരുഷനോ സ്ത്രീക്കോ ബ്രഹ്മചാരിയാകുവാന്‍ എത്ര കണ്ടു കഴിയും? എന്താണു യഥാര്‍ത്ഥത്തില്‍ ബ്രഹ്മചര്യം? ബ്രഹ്മചര്യമെന്നത്‌ മത-പുരോഹിത വര്‍ഗ്ഗം മനുഷ്യനുമേല്‍ അടിച്ചേല്‍പ്പിച്ച മറ്റൊരു സിദ്ധാന്തം മാത്രമാണ്‌.

വ്യക്തികളുടെ ലൈംഗികത ഉണര്‍ത്താന്‍ ഉപോദ്‌ബലകമാകുന്ന സങ്കല്‍പ്പങ്ങള്‍ക്കും, കല്‌പ്പനകള്‍ക്കും മനോനിലക്കും അനുസരിച്ച്‌ അവരില്‍ വ്യത്യസ്തവും വൈവിദ്ധ്യമാര്‍ന്നതുമായ ലൈംഗികതയായിരിക്കും ഉണ്ടായിരിക്കുക എന്ന്‌ ഫ്രോയ്‌ഡ്‌ വിശദീകരിച്ചിട്ടുണ്ട്. ഇത്തരം ലൈംഗികതയെ, പ്രധാനമായും, എതിര്‍ലിംഗത്തോടു താത്പര്യമുള്ളവര്‍ (heterosexual), സ്വവര്‍ഗ്ഗത്തോടു താത്പര്യമുള്ളവര്‍ (homosexual), എതിര്‍ലിംഗത്തോടും, സ്വവര്‍ഗ്ഗത്തോടും ലൈംഗികതാത്‌പര്യമുള്ളവര്‍ (bisexual) എന്നീ മൂന്നു വിഭാഗങ്ങളായിട്ടാണു തിരിച്ചിട്ടുള്ളതെങ്കിലും ഇതിനു ഒരുപാടു അനുബന്ധങ്ങള്‍ കൂടിയുണ്ട്. (ഈ അനുബന്ധങ്ങളെക്കുറിച്ചു വിശദമായ ഒരു പോസ്റ്റ് ആവശ്യമായതിനാല്‍ അതിവിടെ ചേര്‍ക്കുന്നില്ല) ഇത്രയുമെഴുതിയത്‌ ഇതുപോലെ തന്നെ മനുഷ്യരുടെയിടയില്‍ നിലനില്‍ക്കുന്ന മറ്റൊരു തരം ലൈംഗികത കൂടിയുണ്ട് എന്നു പറയാനായിട്ടാണ്‌. ആ ലൈംഗികതയാണ്‌ കാമരാഹിത്യം അഥവാ asexuality.

ലൈംഗികപരമായി ഒരു വര്‍ഗ്ഗത്തോടും താത്‌പര്യം തോന്നാത്ത മനോഭാവമാണ്‌ കാമരാഹിത്യമെന്ന ലൈംഗികത. കാമരാഹിത്യത്തേയും ബ്രഹ്മചര്യത്തേയും ഒരേ ദൃഷ്ടികോണിലൂടെ കാണാന്‍ കഴിയില്ല. ഒന്നു ജൈവഘടനയുടെ നിര്‍ബന്ധം കൊണ്ടും മറ്റൊന്നു സാമൂഹികഘടനയുടെ നിര്‍ബന്ധം കൊണ്ടും അനുശീലിക്കുന്നവയാണ്‌. ലൈംഗികതയുടെ അതിപ്രസരമുള്ള ഹൈന്ദവ പുരാണങ്ങളിലും, ഗ്രീക്ക്‌ പുരാണങ്ങളിലും ഇത്തരം അസെക്ഷ്വലായ ദൈവങ്ങളെ നമുക്കു പരിചയമുണ്ട്. ഗ്രീക്ക്‌ ദേവതയായ ഹേസ്റ്റിയ, റോമിലെ വെസ്റ്റ, ഭാരതത്തിലെ ഹനുമാന്‍, ഭീഷ്മര്‍, ധര്‍മ്മശാസ്താവ്‌, തുടങ്ങിയവര്‍ കാമരാഹിത്യമുള്ളവരായിരുന്നു. പിന്നെ മതപണ്ഡിതന്‍മാരായ ശങ്കരാചാര്യര്‍ (ഇദ്ദേഹം പരകായപ്രവേശനസിദ്ധിയിലൂടെ ലൈംഗികത അറിഞ്ഞിട്ടുണ്ടെന്നുള്ള കഥ വിസ്‌മരിക്കുന്നില്ല, അങ്ങനെ ഒരു സിദ്ധി ഉണ്ടെന്നു എഴുതുന്ന ആള്‍ വിശ്വസിക്കുന്നുമില്ല), വിവേകാനന്ദന്‍ തുടങ്ങിയ അസെക്‌ഷ്വലായിട്ടുള്ളവരെ നമുക്കു പരിചിതങ്ങളാണ്‌.

ഭാരതത്തില്‍ ദൈവപ്രീതിക്കായി പ്രാര്‍ത്ഥിച്ചിരുന്നവര്‍ മനസ്സിനു ഏകാഗ്രത കിട്ടാനായി ലൈംഗികകേളികളില്‍ നിന്നും അകന്നു നിന്നു തപസ്സു ചെയ്തതിനെക്കുറിച്ചും, കാലങ്ങളോളം ബ്രഹ്മചാരിയായി ജീവിച്ചതിനെക്കുറിച്ചും ഒക്കെ നിരവധി കഥകളുണ്ടെങ്കിലും ലൈംഗികതയെ വ്യക്തിജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റി നിര്‍ത്തേണ്ടവയാണെന്നോ, ദൈവാരാധനക്കു ഇടനിലക്കാരായ പുരോഹിതന്‍മാരും പൂജാരിമാരും ലൈംഗികത അനുശീലിക്കരുതെന്ന കഠിനമായ നിഷ്‌കര്‍ഷയോ ഉണ്ടായിരുന്നില്ല. മറിച്ച്‌ ദേവന്‍മാരുടേയും ദേവിമാരുടേയും രതിയുത്സവങ്ങളുടേയും രാസലീലകളുടേയും കഥകള്‍ ആരാധനാലയങ്ങളില്‍ പോലും പാടുകയും ആടുകയും ചെയ്തുപോന്നു.

മരുഭൂമിയിലെ പ്രവാചകനായ മുഹമ്മദു നബിക്ക്‌ ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നു. മുസ്ലീം മതപുരോഹിതര്‍ക്ക്‌ ലൈംഗികത നിഷേധിച്ചിരുന്നുമില്ല. എന്നാല്‍ യഹൂദവംശത്തില്‍ തികച്ചും കാമരാഹിത്യത്തോടെ ജനിച്ച യേശു എന്ന ഒരു അത്മീയനേതാവിന്റെ അനുയായികളായി വന്ന പുരോഹിതവൃന്ദമാണ്‌ ബ്രഹ്മചര്യം എന്നത്‌ ദൈവാരാധനക്കുള്ള അവശ്യങ്ങളിലൊന്നായി മാറ്റിയത്‌. യേശു വിവാഹം കഴിക്കുകയോ, ലൈംഗികമായി ബന്ധപ്പെടുകയോ ചെയ്തിട്ടിലെങ്കിലും വിവാഹവും ലൈംഗികതയും ഉപേക്ഷിക്കണമെന്ന്‌ അദ്ദേഹം ആരേയും ഉപദേശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ അധികവും വിവാഹിതരായിരുന്നു താനും.

ക്രിസ്ത്യന്‍ സഹോദരര്‍ ഒരു മറുവായനയിലൂടെ ഇതിനു മറ്റൊരു അര്‍‌ത്ഥം‌ കണ്ടെത്തരുതെന്ന അപേക്ഷയോടെ ഞാന്‍‌ തുടരട്ടെ.

റോമിലെ അധികാരത്തിന്റെ മുന്നില്‍, മദപ്രമത്തതയുടേയും ധാരാളിത്തത്തിന്റേയും നടുവില്‍, അന്നേവരെ അവര്‍ക്കു അപരിചിതമായിരുന്ന കിഴക്കന്‍ ആത്മീയതയുടെ ഉപദേശവുമായി കടന്നുവന്ന യേശുവിനെ അന്നാര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. നിലവിട്ട ലൈംഗികശീലം പുലര്‍ത്തിപ്പോന്ന ഒരു സമൂഹനടുവിലേക്കാണ്‌ സദാചാരത്തിന്റേയും സാന്‍മാര്‍ഗ്ഗികതയുടേയും ആത്മീയപരിവേഷവുമായി യേശു ഒരു പ്രവാചകരൂപത്തില്‍ കടന്നുവന്നത്. പിതാവിനെ മദ്യം കൊടുത്തു മയക്കി ബലാത്സംഗം ചെയ്യുന്ന കന്യകമാരും(ലോത്തിന്റെ കഥ) സ്വവര്‍ഗ്ഗഭോഗികളും (സോദോം നഗരത്തിന്റെ കഥ) മൃഗഭോഗികളും, സ്വന്തം സഹോദരരെ ഭോഗിക്കുന്നവരുമൊക്കെയുണ്ടായിരുന്ന കുത്തഴിഞ്ഞ ലൈംഗികാരാജകത്വത്തിന്റെ നടുവില്‍ യേശുവിന്റെ ആത്മീയതക്കു വലിയ സ്‌ഥാനമൊന്നുമുണ്ടായിരുന്നില്ല. ഇത്തരം ഉന്മാദപ്രമത്തതയെ എതിര്‍ക്കാന്‍ തന്നിലെ കാമരാഹിത്യം തെല്ലൊന്നുമല്ല യേശുവിനെ സഹായിച്ചത്. കുത്തഴിഞ്ഞ ലൈംഗികതയേയും കൊടുംക്രൂരതയും സാമൂഹികക്രമമായി അനുശീലിച്ച ഒരു സമൂഹത്തെ (സലോമിയുടെ കഥ സ്‌മരിക്കുക)ആത്മീയതയിലേക്കു നടത്താന്‍ യേശുവിനു തന്റെ ജീവന്‍ തന്നെ ബലി കൊടുക്കേണ്ടി വന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ പലരും മരണഭയത്താല്‍ താന്താങ്ങളുടെ പഴയ തൊഴിലിലേക്കു തിരിച്ചുപോവുകയും ചെയ്തു.

യേശു ഉയര്‍ത്തെഴുന്നേറ്റതിന്റെ പിറ്റേദിവസം മുതല്‍ രൂപം കൊണ്ടതല്ല ക്രിസ്തുമതം. യേശു ഒരു മതത്തിനും രൂപം കൊടുത്തിരുന്നുമില്ല. അരാജകത്വത്തില്‍ കിടന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കാന്‍ വന്ന ഹൃദയശുദ്ധിയുള്ള, മോഹതൃഷ്ണകളില്ലാത്ത, ലൈംഗികതയില്ലാത്ത, ഒരു കേവല മനുഷ്യനായിരുന്നു അദ്ദേഹം.

യേശു ക്രൂശിതനായി കാലങ്ങള്‍ കഴിഞ്ഞാണ്‌ ഗ്രീക്ക് ആത്മീയതയില്‍ പ്രാവീണ്യം നേടിയ തര്‍ശ്ശീസുകാരനായ ശൌല്‍ എന്ന മറ്റൊരു അസെക്‌ഷ്വലായ വ്യക്തി യേശുവിന്റെ ആത്മീയസിദ്ധാന്തങ്ങളില്‍ ആകൃഷ്ടനായതും അതിന്റെ പൊരുള്‍ ലോകമെങ്ങും വ്യാപിപ്പിക്കണമെന്നുറച്ചതും. അതിനായി അയാള്‍ യേശുവിന്റെ അനുയായികളായിരുന്നവരെ തേടിപ്പിടിക്കുകയും അവരിലൂടെ യേശുവിനെക്കുറിച്ചു കൂടുതല്‍ അറിയുകയും ഒരു തത്വസംഹിത ചമച്ചുണ്ടാക്കുകയും ചെയ്തു. പിന്നീട് അത്‌ കൃസ്തീയ മതമായും വിശ്വാസപ്രമാണമായും വളര്‍ന്നു. തര്‍ശ്സീസില്‍ ശൌല്‍ എന്നും, റോമന്‍ ഭാഷയില്‍ പോളെന്നുമറിയപ്പെടുന്ന ഈ പോളാണ്‌ സെയിന്റെ പോള്‍ (കേരളീയര്‍ക്ക്‌ പൌലോസ്‌)

ഈ പൌലോസ് കെട്ടിച്ചമച്ച ന്യായപ്രമാണങ്ങളിലൂടെയാണ്‌ ആദികാല ക്രൈസ്തവസഭ നിലവില്‍ വന്നത്. തികച്ചും അസെക്‌ഷ്വലായിരുന്ന പൌലോസ് നിര്‍മ്മിച്ച ന്യായപ്രമാണങ്ങളില്‍ മറ്റുള്ളവര്‍ തന്നെപ്പോലെ ആയിരിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നതു സ്വാഭാവികം. സകല മനുഷ്യരും എന്നെപ്പോലെ അവിവാഹിതരായി ജീവിക്കണമെന്നും മറ്റും യേശു പറഞ്ഞിട്ടുള്ളതായി എഴിതിച്ചേര്‍ത്ത്‌ ന്യായപ്രമാണങ്ങള്‍ ചമക്കുകയും മനുഷ്യനിലെ കാമവികാരത്തെ നിയന്ത്രിക്കുകയും നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ചെയ്ത്‌ ഏവരേയും തന്നെപ്പോലെ തികഞ്ഞ അസെക്‌ഷ്വലാക്കാന്‍ പൌലോസ്‌ പ്രമാണങ്ങള്‍ ചമച്ചു. അതു വഴി അവരില്‍ ഭക്തി വളര്‍ത്താന്‍ കഴിയുമെന്നും പ്രത്യാശിച്ചു.

പുരോഹിതന്‍മാര്‍ ഏവരും തന്നെപ്പോലെ കാമരാഹിത്യമുള്ളവരായിരിക്കണമെന്ന വാശിയോടെ പൌലോസ്‌ 'പുതിയനിയമങ്ങള്‍' തീര്‍ത്തു. സ്ത്രീസംസര്‍ഗ്ഗത്തില്‍ പെട്ടു മലിനമാകാത്തവര്‍ക്കു മാത്രമേ സ്വര്‍ഗ്ഗത്തിലെ സംഗീതം കേള്‍ക്കുവാന്‍ കഴിയൂ എന്നും മറ്റും തിരുവചനമായി എഴുതിച്ചേര്‍ത്ത്‌ അടിച്ചമര്‍ത്തിയ കാമത്തിലൂടെ പുരോഹിതരെ തീവ്രഭക്തിയിലേക്കു നയിക്കാനാകുമെന്നും പൌലോസ് പ്രത്യാശിച്ചു. സ്‌ത്രീയും‌ പുരുഷനും‌ തമ്മിലുള്ള ബന്ധം‌ പാപമാണെന്നും‌, സ്ത്രീപുരുഷശരീരങ്ങളുടെ സംഗമം പാപമാണെന്നും, ഈ പാപം ദൈവത്തിനു അപ്രീതിയുണ്ടാക്കുന്നതാണെന്നും, ഈ പാപത്തില്‍‌ നിന്നും‌ ജനതതിയെ രക്ഷിക്കാനായി അവതരിച്ചവനാണ് യേശു എന്നും‌ പറഞ്ഞ്‌ യേശുവിനെ പാ‍പരക്ഷകന്റെ പരിവേഷം‌ ചാര്‍‌ത്തി പൌലോസ്‌ ചട്ടങ്ങള്‍‌ തീര്‍‌ത്തു.

പൌലോസ്‌ ഉദ്ദേശിച്ചതുപോലെ കൃസ്ത്യന്‍ പുരോഹിതന്‍മാരേയും സന്യാസിനികളേയും തികച്ചും അസെക്‌ഷ്വല്‍ ആക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? പുരോഹിതരുടെയിടയിലേയും കന്യാസ്ത്രീമഠങ്ങളിലേയും അടക്കിവെക്കപ്പെട്ട ലൈംഗികതയുടെ കഥകള്‍ ചരിത്രത്താളുകളിലുറങ്ങുന്നു. അതിലേക്കു കൂടുതല്‍ കടക്കുന്നത്‌ ഈ ലേഖനത്തിന്റെ സാംഗത്യമല്ലാ എന്നതിനാല്‍ അതിലേക്കു കടക്കുന്നില്ല.

ജീവിതത്തിലൊരിക്കലും കാമം എന്ന വികാരത്തോട്‌ പ്രതികരിക്കാത്ത ശരീരം വഹിക്കുന്ന ലൈംഗികതയാണ്‌ അസെക്‌ഷ്വാലിറ്റി അഥവാ കാമരാഹിത്യം. ഇത് മറ്റൊരു തരം ലൈംഗികതയാണെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അളവിന്റെ മാനദണ്ഡം കണക്കാക്കിയാല്‍ ഒരു മദാലസയുടെ അംഗവിക്ഷേപത്തില്‍ ഉരുകിയൊലിച്ചുപോയ വിശ്വാമിത്രന്റെയും ഒരു മുനികന്യകയുടെ ചുംബനത്താല്‍ തകര്‍ന്നുപോയ ഋഷ്യശൃംഗന്റേയും ബ്രഹ്മചര്യത്തേക്കാള്‍ എത്രയോ മഹത്തരമാണ്‌ ഒരു വേശ്യയുടെ സൌഹൃദമുണ്ടായിട്ടു പോലും (മഗ്‌ദലനമറിയത്തിന്റെ കഥ) ലൈംഗികതയെ തികഞ്ഞ അവഗണനയോടെ കണ്ട യേശു എന്ന ആത്മീയ പ്രവാചകന്‍. തികച്ചും അസെക്‌ഷ്വലായിരുന്നു യേശു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായി ഇതിനെ കണക്കാക്കിപ്പോരുന്നു.

ഇത്തരം അസെക്‌ഷ്വാലിറ്റിയെക്കുറിച്ചു പിന്നീട്‌ നിരവധി പഠനങ്ങള്‍ തന്നെ നടന്നിട്ടുണ്ട്. ഇത്തരം‌ അസെക്‌ഷ്വാലിറ്റി മനുഷ്യരില്‍‌ മാത്രമല്ല, ചില ജന്തുക്കളിലും‌ കണ്ടുവരുന്നതായി പഠനങ്ങള്‍‌ തെളിയിക്കുന്നു. ചിലതരം‌ ടര്‍‌ക്കിക്കോഴികള്‍‌, സ്രാവുകള്‍‌ എന്നിവ ഇണയുമായി ബന്ധപ്പെടാതെ കാലങ്ങളായി ജീവിക്കുന്നതായി കാണുന്നു.

ഇത്തരം‌ അസെക്ഷ്വാലിറ്റി ഉള്ളവരില്‍‌ പലരും‌ നൈസര്‍‌ഗ്ഗികമായി പ്രതിഭാശാലികളായിട്ടാണ് കണ്ടു വരുന്നതെന്ന ഒരു സത്യം‌ കൂടി ഈ പഠനഫലമായി ഉണ്ടായിട്ടൂണ്ട്. സര്‍‌ ഐസക്‌ ന്യൂട്ടണ്‍‌ തികഞ്ഞ ഒരു അസെക്ഷ്വലായിരുന്നു. നമ്മുടെ ഭാരതത്തിലും‌ കാമാരാഹിത്യമുള്ള നിരവധി കലാകാരന്‍‌മാരും‌, ആധ്യാത്മിക നേതാക്കളും‌, സം‌ഗീതജ്ഞരും‌, സാഹിത്യകാരന്‍‌മാരും‌ ഒക്കെ ഉണ്ടായിട്ടുള്ളത്‌ നമുക്കറിയാം‌.

എന്നാല്‍‌ അസെക്ഷ്വാലിറ്റി എന്ന ലൈം‌ഗികതയില്ലാത്തവരില്‍‌ നിര്‍ബന്ധപൂര്‍‌വം ബ്രഹ്മചര്യം‌ പാലിക്കുന്നതിനായി അവരുടെ കാമവികാരത്തെ അപ്പാടെ അടിച്ചമര്‍ത്തിയാല്‍ അവരെ അസെക്‌ഷ്വല്‍‌ ആക്കാന്‍‌ ‌ കഴിയില്ല. കാമവികാരത്തെ ഒരു തരം‌ സബ്ലിമേഷനിലേക്ക്‌ എത്തിക്കാനാകും‌ എന്ന മതസിദ്ധാന്തങ്ങള്‍‌ അപ്പാടെ പാളിപ്പോയ ചരിത്രമാണ് നമ്മള്‍ ഇന്നോളമറിഞ്ഞിട്ടുള്ളതും നിറം‌പിടിപ്പിച്ച കഥകളായി ഇപ്പോഴും ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നതും. ലൈം‌ഗികസം‌യമനം‌ ഒരു ശീലമാക്കിയാല്‍‌ കാലക്രമേണ അതു ഒരു തരം‌ ലൈം‌ഗികമരവിപ്പിലേക്ക്‌ (frigidity) എത്തിക്കൊള്ളുമെന്നു കരുതിയവര്‍‌ അവര്‍‌ അടിപ്പെട്ടുപോയ വിഷാദരോഗങ്ങളുടെ കണക്കിലേക്കു കൂടി ശ്രദ്ധ തിരിക്കുന്നതു നന്നായിരിക്കും‌. വൃദ്ധാവസ്ഥയിലെത്തുന്ന കന്യാസ്ത്രീകളെയും‌ പുരോഹിതന്‍‌മാരെയും‌ അധിവസിപ്പിച്ചിരിക്കുന്ന ആശ്രമങ്ങളിലേക്കു ചെന്ന്‌ അവരുടെ അവസാനനാളുകളിലേക്കൊന്നു പാളിനോക്കിയാല്‍‌ മതിഭ്രമം‌ ബാധിച്ച ഒരുപിടി ജന്‍‌മങ്ങളെ അവിടെ കണ്ടെത്താനാകും‌.

ആരോഗ്യമുള്ള ഒരു ശരീരത്തിന് ആ ശരീരത്തിലെ എല്ലാ ഗ്രന്ഥികളും‌ അവയവങ്ങളും‌ യഥാക്രമം പ്രവര്‍‌ത്തനോന്‍‌മുഖമായിരിക്കണം‌. ഏതെങ്കിലും‌ ശാരീ‍രിക പ്രക്രിയ തടയുമ്പോള്‍‌ അത്‌ ശരീരത്തിലെ മറ്റു പ്രവര്‍‌ത്തങ്ങളേയും‌ സാരമായി ബാധിക്കും‌. മനുഷ്യരിലെ ലൈം‌ഗികത എന്നത്‌ ശാരീരികവും‌ മാനസികവുമായ ഒരു പ്രക്രിയയാണ്. തലച്ചോറും‌ നാഡീവ്യൂഹങ്ങളും‌ ഹോര്‍‌മോണുകളുമാണ് മനുഷ്യരിലെ കാമവികാരത്തെ നിയന്ത്രിക്കുന്നത്‌. ഒരുവനിലെ കാമം‌ എന്നത്‌ ഒരു സഹജവാസനയാണ്. ആന്തരികമോ, ബാഹ്യമോ ആയ ഉത്തേജനങ്ങള്‍‌ മൂലം‌ ശരീരമാസകലം‌ വ്യാപിക്കുന്ന കാമവികാരത്തെ ബോധപൂര്‍‌വ്വമായ ഒരു പ്രതിരോധത്തിലൂടെ സം‌യമിപ്പിക്കുക വഴി മനുഷ്യന്റെ മസ്തിഷ്കത്തില്‍‌ അത്‌ അനാവശ്യമായ ഒരു സമ്മര്‍‌ദ്ദമുണ്ടാക്കുന്നു. അത്‌ മാനസികവിഭ്രാന്തിയിലേക്കുവരെ നയിക്കാന്‍‌ കഴിയുന്ന വിധം‌ ശക്തിമത്തായി വളരാറുണ്ട്. കെട്ടിയിട്ടിരിക്കുന്ന കുതിരക്കും‌ യഥാക്രമം‌ മൈഥുനം‌ നടത്താത്ത മനുഷ്യരിലും‌ അതിവേഗം‌ വാര്‍‌ദ്ധക്യം‌ ഉണ്ടാകുമെന്ന ചാണക്യവചനം‌ ഓര്‍‌ക്കുക.

ഗള്‍ഫു രാജ്യങ്ങളില്‍‌ വര്‍‌ഷങ്ങളോളം‌ ഭാര്യയെക്കാണാതെ, ലൈം‌ഗികബന്ധമില്ലാതെ ജീവിക്കുന്നവരുണ്ടല്ലോ, ഭര്‍ത്താവിന്റെ സാമീപ്യമില്ലാതെ കാലങ്ങളോളം ജീവിക്കുന്ന ഭാര്യമാര്‍ നമ്മുടെ സമൂഹത്തിലുണ്ടല്ലോ എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ ഉണ്ടാകാം. ഇവിടെ ലൈം‌ഗികത ജീവിതത്തിലൊരിക്കലും‌ പാടില്ലാ എന്നു സമൂഹം‌ നിര്‍ബന്ധിച്ചിട്ടുള്ളവരെക്കുറിച്ചാണു പറയുന്നതെന്നു ശ്രദ്ധിക്കുമല്ലോ.

സാമൂഹ്യശീലമായി ബ്രഹ്മചര്യം‌ പാലിക്കാന്‍‌ നിര്‍‌ബന്ധിതമാകുന്ന പുരുഷനേക്കാള്‍ കടുത്ത അവസ്ഥയാണ് അങ്ങനെ ജീവിക്കാന്‍ നിര്‍ബന്ധിതമാകുന്ന സ്ത്രീകള്‍‌ക്കുള്ളത്. പ്രായപൂര്‍‌ത്തിയാകുന്ന ഒരു പുരുഷനില്‍‌ തന്റെ ലൈംഗികചോദന അടക്കിവെച്ചിരുന്നാലും ഉറക്കത്തില്‍, ഉപബോധമനസ്സില്‍ അവന്‍ സൂക്ഷിച്ചിരിക്കുന്ന കമോദ്ദീപകമായ സങ്കല്‍പ്പങ്ങള്‍ ഉണരുകയും തത്ഫലമായി അവനു സ്‌ഖലനം സംഭവിക്കുകയും ചെയ്യുന്നു. അത്‌ ഒരു തരം രതിമൂര്‍ച്ച തന്നെയാകയാല്‍ പുരുഷശരീരത്തെ അതു സമ്മര്‍ദ്ദരഹിതമാക്കുകയും അതു വഴി മാനസികമായ ഒരു relaxation അവനു ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ സ്ത്രീകളില്‍ ബാഹ്യമായ ഉത്തേജനമില്ലാതെ (external stimuli) വികാരശമനം സംഭവിക്കുന്നില്ല. ആയതിനാല്‍, പുരുഷനേക്കാള്‍ സമ്മര്‍ദ്ദഭരിതമാണ്‌ ബ്രഹ്മചര്യം നിര്‍ബന്ധിതമാക്കിയിരിക്കുന്ന സ്ത്രീകളുടെ മനോനില. വൃദ്ധരായ കന്യാസ്ത്രീകളും അകാലത്തില്‍ വിധവകളായവരും ഒക്കെ പ്രകടിപ്പിക്കുന്ന പ്രത്യേകതരം വിഭ്രമാത്‌മക മാനസികാവസ്ഥയുടെ പ്രധാനകാരണം ഇത്തരം കാമനിയന്ത്രണങ്ങളുടെ അലോസരം കൊണ്ടുണ്ടാകുന്നതാണെന്നു മനോരോഗചികിത്സകരെല്ലാം ഏകകണ്ഠമായി അഭിപ്രായപ്പെടുന്നുണ്ട്.

യഹൂദമതം ഇങ്ങനെ സ്‌ഖലനം ഉണ്ടാകുന്ന പുരോഹിതരെപ്പോലും നിഷിദ്ധമായി കണക്കാക്കിപ്പോരുന്നു. പുരോഹിതന്‍ സ്രവത്താല്‍ അശുദ്ധനാകുന്നു എന്നും ഈ സ്രവത്തിനു അവന്‍ യഹോവയുടെ മുന്നില്‍ പ്രാവുകളെ യാഗം കഴിക്കണമെന്നും ലേവ്യയുടെ പുസ്തകം 15-ം അദ്ധ്യായത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു.

ഫാദര്‍ വടക്കന്റെ ആത്മകഥയില്‍ നിന്നുമുള്ള ചില ഉദ്ധരണിയോടെ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നു. ഈ എടുത്തെഴുത്തിനു ഞാന്‍ ശ്രീ ജോണ്‍സണ്‍ ഐരൂരിനോടു കടപ്പെട്ടിരിക്കുന്നു. "സ്ത്രീകളുമായുള്ള ലൈംഗികബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വീക്ഷിച്ചാല്‍ ഞാന്‍ ഇന്നുവരെ തെറ്റുപറ്റാത്ത ഒരു ദിവ്യവിരക്തന്‍ തന്നെ. എന്നാല്‍ മറ്റ്‌ തരത്തിലുള്ള പ്രത്യക്ഷവും പരോക്ഷവുമായ ബ്രഹ്മചര്യചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഞാന്‍ പല തവണ പിഴയാളിയായിട്ടുണ്ട്. പുരോഹിതനാകാന്‍ ആശിക്കുന്നതിനു മുമ്പും പുരോഹിതപരിശീലനകാലത്തും പുരോഹിതനായ ശേഷവും ഇന്നുവരേയും ഇത്തരം ബ്രഹ്മചര്യലംഘനങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്."

എതിനേക്കാള്‍ വലിയ ഒരു പൊളിച്ചെഴുത്തു ബ്രഹ്മചര്യത്തിനു വേറെ വേണോ?

Sunday, October 5, 2008

സ്ത്രീകളിലെ വികാരപരത

കഴിഞ്ഞ ഒരു പോസ്റ്റ്‌ ലൈംഗികതയില്‍ ആത്മാവിനെ നീറ്റുന്നവര്‍ ചിലരിലെങ്കിലും‌ ഞാന്‍‌ ഉദ്ദേശിക്കാത്ത അര്‍ത്ഥത്തില്‍‌ വായിക്കപ്പെട്ടു എന്ന ഒരു തിരിച്ചറിവിലാണ് അതിനായി കരുതിയ കമന്റ് ഒരു പോസ്റ്റായി തന്നെ എഴുതുന്നത്. സ്ത്രീകളിലെ ലൈം‌ഗികതെയെയോ അവരിലെ സ്‌ത്രീത്വത്തെയോ കിടക്കറയില്‍‌ അം‌ഗീകരിക്കപ്പെടാതെ പോകുന്നതിനെക്കുറിച്ചണ് ഞാന്‍‌ ഉദ്ദേശിച്ചതെങ്കിലും‌ അത്‌ നിലവിലുള്ള സദാചാര സം‌ഹിതക്കുനേരെയുള്ള ഒരു ചോദ്യമായി വായിക്കപ്പെട്ടതില്‍‌ ഞാന്‍ ഖേദിക്കുന്നു. ഒരു പക്ഷേ ഓഫ് ടോപിക് ആയി അവസാനം‌ ചേര്‍‌ത്ത ഖണ്ഡികയാ‍കാം‌ അത്തരമൊരു വായനക്ക് വിനയായത്.

ജീവശാസ്‌ത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും‌ സമര്‍‌പ്പണ മനോഭാവത്തോടെ വൈകാരികപരമായ കാര്യങ്ങളില്‍‌ അഗാധമായി മുഴുകുവാനുള്ള പ്രവണത പുരുഷനേക്കാള്‍‌ സ്ത്രീകള്‍ക്കു കൂടുതലാണെന്നു മന:ശാസ്ത്രജ്ഞന്‍‌മാരും‌ പെരുമാറ്റ ശാസ്ത്രജ്ഞന്‍‌മാരും‌ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭക്തിയും‌ കാമവുമാണ് ഏറ്റവും‌ പ്രബലമായ വികാരങ്ങള്‍‌ എന്നത്‌ എടുത്തുപറയാതെ തന്നെ നമുക്ക്‌ പരിചയമുള്ള കാര്യങ്ങളാണല്ലോ. ഇതില്‍‌ കാമം‌ ജൈവശാസ്തപരമായ പ്രക്രിയയും‌ ഭക്തി അജ്ഞത മൂലമുള്ള അമ്പരപ്പില്‍‌ നിന്നും‌ ഉളവാകുന്ന സമര്‍‌പ്പണമനോഭാവമാണ്.

വികാരപരമായ ഒരു വിഷയത്തില്‍‌ മനസ്സ്‌ പ്രവേശിപ്പിച്ചാല്‍‌ പിന്നെ അതില്‍‌ ആണ്ടുമുങ്ങുകയല്ലാതെ, അതില്‍‌ നിന്നും‌ പിന്‍‌തിരിഞ്ഞു പോവാന്‍‌ സ്‌ത്രീകള്‍‌ക്കു പുരുഷന്‍‌മാരേക്കാള്‍‌ ശക്തി കുറവാണ്. കമ്പം പിടിച്ച തരം‌ ഈശ്വരഭകതി സാധാരണയായി പുരുഷന്‍‌മാരേക്കാള്‍‌ സ്ത്രീകള്‍‌ക്കാണ് കൂടുതലായി കണ്ടുവരുന്നത്.

ജൈവസഹജമായ സ്ത്രൈണപ്രക്രിയകളെപ്പറ്റിയുള്ള അജ്ഞത കലര്‍‌ന്ന ധാരണകള്‍‌ മൂലം ദിവ്യവും‌ പൈശാചികവുമായ എല്ലാ ആത്മാവുകളേയും‌ അതിവേഗം‌ ആകര്‍‌ഷിക്കാനൊരു കഴിവ്‌ സ്ത്രീകള്‍‌ക്കുണ്ടെന്ന ഒരു വിശ്വാസം‌ കാലക്രമത്തില്‍‌ വന്നു ഭവിച്ചൂ. അതിന്റെ ഫലമായി മാറി മാറി വന്ന എല്ലാ മതപ്രമാണങ്ങളും‌ സ്ത്രീകള്‍‌ക്ക്‌ പല വിലക്കുകളും‌ വിലങ്ങുകളും‌ ചാര്‍‌ത്തിക്കൊടുത്തു.

അതേ സമയം ആദികാലം മുതലേ പുരുഷന്റെ ലൈംഗികത വളരെയേറെ കെട്ടിഘോഷിക്കപ്പെട്ടിട്ടുമുണ്ട്. രത്യംശങ്ങളുടെ ഇഴചേരാത്ത ഏതു ദേവകഥകളാണ്‌ ഭാരതത്തിലുള്ളത്‌? കാമം എന്ന വികാരത്തിന്റെ തന്നെ അധിപനായി കണക്കാക്കപ്പെടുന്ന ശിവന്‍ 16000 വര്‍ഷക്കാലം നിര്‍ത്താതെ സംഭോഗക്രിയയിലേര്‍പ്പെട്ടിരുന്നതായി കഥാസരിത്‌സാഗരം പറയുന്നു. കഥയാണെങ്കില്‍കൂടി സംഭോഗക്രിയയുടെ ആര്‍ജ്ജവത്തിന്റേയും പുരുഷന്റെ അഭിനിവേശത്തിന്റേയും ഉദാഹരണമായിട്ടാണ്‌ ഇതു വിവരിക്കപ്പെട്ടിട്ടുള്ളത്. ശിവന്റെ നിര്‍ത്താതെയുള്ള സുരതക്രിയയുടെ ഫലമായി ഭൂകമ്പമുണ്ടായതായും അവസാനം ദേവകള്‍ അഗ്നിദേവന്റെ സഹായത്താല്‍ ശിവനെ ഇതില്‍നിന്നും പിന്‍തിരിപ്പിച്ചു എന്നുമാണ്‌ ഐതിഹ്യം.

സ്ത്രീയാകട്ടെ പുരുഷന്റെ ഭോഗവസ്തുവും അവന്റെ ഏതു ലൈംഗികാതിക്രമത്തിനും അടിപ്പെടേണ്ടവളാണെന്നും പഠിപ്പിക്കാന്‍ പാകത്തില്‍ എല്ലാ പുരാണങ്ങളും സജ്ജമായിരുന്നു താനും.

സ്വന്തം‌ ജൈവപ്രക്രിയയെക്കുറിച്ച്‌ സ്ത്രീയും‌ അജ്ഞയായിരുന്നു. അക്ഷരങ്ങളും‌ അറിവും‌ അവള്‍‌ക്കു മതമേധാവിത്വം‌ നിഷേധിച്ചു. അറിവുനേടാന്‍ അവസരമില്ലാതെ അവള്‍‌ പുരുഷമേധാവിത്വത്തിനു വിധേയയായി. ഈ വിലക്കുകള്‍ അവള്‍‌ക്കു ഭൂഷണമാണെന്നു അവളെ തെറ്റിദ്ധരിപ്പിക്കുകയും‌ അവളെ ഭക്ഷണമുണ്ടാക്കാനും‌ കാ‍മശാന്തിക്കും‌ മാത്രമായി തളച്ചിടുകയൂം‌ ചെയ്തൂ. തങ്ങള്‍‌ സ്വൈര്യവിഹാരം‌ നടത്തിയിരുന്ന ദേവാലങ്ങളില്‍‌ പോലും‌ തങ്ങളുടെ കാമസം‌പൂര്‍‌ത്തിക്കായി പുരോഹിതസമൂഹം‌ സ്‌ത്രീകളെ സൂക്ഷിച്ചിരുന്നു. ഭാരതത്തിലെ ദേവദാസികളും‌ ഗ്രീസിലെ പാഫോസ്‌ വിശുദ്ധവേശ്യകളും‌ ഇങ്ങനെ മതമേധാവികള്‍‌ തങ്ങളുടെ കാ‍മപൂര്‍‌ത്തിക്കായി സൃഷ്ടിക്കപ്പെട്ടവരാണ്‌. ഇങ്ങനെ ലൈം‌ഗികവേഴ്ച്ക്കായി തെരഞ്ഞെടുക്കപ്പെടുന്നത്‌ വലിയ ബഹുമതിയാണെന്നവരെ പറഞ്ഞ് പറ്റിച്ചും‌ പോന്നു.

ഇതിനെല്ലാം‌ പുറമേ തന്റെ ജനനേന്ദ്രിയത്തെപോലും‌ സ്ത്രീകള്‍ ആരാധിക്കണമെന്നു അവന്‍‌ ശഠിച്ചു. അതിനായി ദേവാലയങ്ങളില്‍‌ പോലും‌ ആരാധനക്കായി ലിം‌ഗങ്ങള്‍‌ തീര്‍‌ത്തു. യോനീ നടുവില്‍‌ ഉയര്‍‌ന്നു നില്‍‌ക്കുന്ന ശിവലിംഗത്തെ ആരാധിക്കുന്നത് ഭാരതീയഭക്തിസങ്കല്പത്തിന്റെ തന്നെ ഭാഗമായി. ലിം‌ഗാരാധന ഭാരതത്തില്‍‌ മാത്രമുണ്ടായിരുന്ന ഒരു പ്രതിഭാസമല്ല. ഭാരത്തിലെ ശിവന്‍, ഈജിപ്തിലെ വൈം, അസീറിയയിലെ വുള്‍‌, ഗ്രീസിലെ പാന്‍‌, പ്രിയാപ്പൂസ്‌, ഇറ്റലിയിലെ മ്യൂട്ടുനസ്‌, സ്കാന്‍ഡിനേവിയയിലെ ഫ്രിക്കൊ, സ്‌പെയിനിലെ ഹോള്‍‌ട്ടെനെസ് മുതലായ എല്ലാ ദേവന്‍‌മാരുടേയും‌ ലിം‌ഗങ്ങള്‍‌ ആരാധിച്ചുപോന്നു. ഭാരത്തില്‍‌ മാത്രമാണ് യോനി വിഗ്രഹമാക്കിയ ഒരു ക്ഷേത്രമുണ്ടായിരുനന്നത്‌. കാമപുരം‌ ക്ഷേത്രമായിരുന്നു അത്‌.

ജൈവശാസ്ത്രപരമായ ലിം‌ഗഭേദഫലമായി ദീര്‍‌ഘകാലത്തെ ഗര്‍‌ഭധാരണവും‌ പ്രസവവും‌ മുലയൂട്ടലും‌ മാസം‌തോറുമുള്ള അവളുടെ ആര്‍‌ത്തവവും‌ സ്ത്രീയെ പുരുഷനില്‍‌നിന്നും‌ വ്യത്യസ്ഥയാക്കി മാറ്റിനിര്‍‌ത്തി. സ്ത്രീസഹജമായ ഈ സവിശേഷതകള്‍‌ അവളെക്കൊണ്ട്‌ പുരുഷനെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥയിലെത്തിച്ചു. അറിവിന്റെ വഴികള്‍‌ അടഞ്ഞ അവള്‍‌ അടിമയാണെന്ന അഹംബോധത്തോടെ അവനു അടിപ്പെട്ടു ജീവിക്കാന്‍ പരിശീലിക്കപ്പെട്ടു.

സാമൂഹ്യവികാസങ്ങളുടെ പ്രത്യേകഘട്ടങ്ങളുടെ സവിശേഷത മൂലം‌ സ്ത്രീയെ അടുക്കളയിലും‌ അജ്ഞതയിലും‌ തള്ളിയിടുകയും‌
ലൈം‌ഗികകേളികളില്‍ സ്ത്രീ അടിമപ്പെടുത്തേണ്ടവളാണെന്നും‌ അവളുടെ വികാരങ്ങള്‍‌ക്ക് ആധിപത്യമില്ലെന്നും‌ അവളെ പറഞ്ഞ് പറ്റിച്ചു.

നമ്മുടെ പൂര്‍‌വികരായ കുരങ്ങുകളിലും‌ ആള്‍‌ക്കുരങ്ങുകളിലും‌ ഒരാഴ്ച മാത്രമേ ലൈംഗികോത്തേജനം‌ നിലനില്‍‌ക്കുകയുള്ളൂ. മറ്റു സസ്തനികളിലെല്ലാം‌ അണ്ഡവിസര്‍‌ജ്ജനം‌ നടക്കുന്ന കാലത്തു മാത്രമേ ലൈം‌ഗികതാത്പര്യം‌ ഉണരുകയുള്ളൂ. പശുവിനേയും‌ ആടിനേയും‌ എരുമയേയും‌ മറ്റും‌ വളര്‍‌ത്തി പരിചയമുള്ള നമുക്ക്‌ അവയുടെ പുളപ്പുകാലവും‌ അതിനോടനുബന്ധിച്ചുള്ള അമറലും‌ ചിരപരിചിതങ്ങളല്ലേ.

മനുഷ്യസ്ത്രീകളില്‍‌ കലശലായ കാമവികാരങ്ങള്‍‌ അനുഭവപ്പെടുന്നത്‌ ആര്‍‌ത്തവകാലത്തും‌ അതിനു തൊട്ടു മുന്‍പും‌ പിന്‍പും അണ്ഡവിസര്‍‌ജ്ജനകാലത്തുമാണെന്നതാണ് ജൈവശാസ്ത്രപരമായ സത്യം‌. മറ്റു ജീവജാലങ്ങളില്‍‌ നിന്നും‌ വ്യത്യസ്ഥമായി മനുഷ്യസ്ത്രീകളില്‍‌ മാത്രമാണ് രതിമൂര്‍‌ച്ഛ എന്ന അവസ്ഥാവിശേഷമുള്ളത്. എന്നാല്‍‌ ഗര്‍ഭവതിയായിരിക്കുമ്പോള്‍ പോലും പുരുഷനെ സ്വീകരിക്കുമാറ്‌ മനുഷ്യസ്ത്രീകള്‍ മാറുന്നത് തങ്ങള്‍‌ സൂക്ഷിക്കുന്ന ഏക ഇണ ബന്ധത്തിന്റെ ദൃഢത കൊണ്ടാണ്.

ഇത്തരം സമര്‍പ്പണ മനോഭാവത്തോടെ ഒരു പുരുഷനുമായി ഇണ ചേരുന്ന സ്ത്രീയുടെ ശരീരത്തെ അറിയാതെ, അവളുടെ ലൈംഗികതയുടെ ചോദന അറിയാതെ അവളെ ഉപയോഗിക്കുന്നവര്‍ ഉണ്ടെന്നു പറയാനാണു ഞാന്‍ കഴിഞ്ഞ പോസ്റ്റ് ഉപയോഗിച്ചതെങ്കിലും അതിനു ഒരു മറുവായന ഉണ്ടായി എന്നതു എന്നത്‌ എന്റെ ഒരു സ്വകാര്യവേദനയായി ഞാന്‍ സൂക്ഷിക്കുന്നു.

The sexual life of women എന്ന പുസ്തകത്തിലൂടെ E. H. Kisch പറയുന്നതു കേള്‍‌ക്കുക. “സ്ത്രീകളുടെ കാമവികാരം‌ ചില സന്ദര്‍‌ഭങ്ങളില്‍‌ മറ്റൊന്നിനെപറ്റിയും‌ ആലോചിക്കാന്‍ മനസ്സ് ചെല്ലാത്തവണ്ണം‌ ശക്തിമത്തും‌ സര്‍‌വ്വവ്യാപകവുമാണ്. ഗര്‍‌ഭിണിയാകുമെന്നു ഭയാശങ്കയുള്ളപ്പോഴും‌ ഇല്ലാത്തപ്പോഴും‌ അവര്‍‌ സം‌ഭോഗത്തില്‍‌ ആണ്ടുകളയും‌“

ചുരുക്കത്തില്‍‌ സ്ത്രീകളുടെ കാമവികാരത്തിന് പുരുഷന്‍‌മാരുടേതിനേക്കാള്‍‌ ആഴവും‌ പരപ്പും‌ കൂടുമെങ്കിലും‌ പ്രകടനാത്മകത കുറവാണ്. കാരണം തങ്ങളിലെ കാമവികാരത്തെ തനതുരൂപത്തില്‍‌ പ്രദര്‍‌ശിപ്പിച്ചാല്‍‌ താന്‍‌ ഒരു അഭിസാരികയായി കണക്കാക്കപ്പെടുമോ എന്നു അവര്‍‌ ഭയക്കുന്നു. കാരണം‌ പുരുഷന്റെ മുന്‍‌വിധികള്‍‌ മറിച്ചു പ്രവര്‍‌ത്തിക്കുന്നതില്‍‌ നിന്നും‌ അവളെ തടയുന്നു.

ലൈംഗികതയെ അടിച്ചമര്‍ത്തുന്നതിന്റെ അനുപാതമനുസരിച്ചാണ്‌ സ്ത്രീകളില്‍ മാനസികദൌര്‍ബല്യങ്ങള്‍ ഉണ്ടാകുന്നതെന്ന്‌ മന:ശാസ്‌ത്രജ്ഞന്‍മാര്‍ മാറിയും കേറിയും എഴുതിക്കൊണ്ടേയിരിക്കുന്ന ഈ കാലത്തും സ്ത്രീയുടെ ലൈം‌ഗികതയെ ബഹുമാനിക്കാത്ത ഒരു പുരുഷവര്‍‌ഗ്ഗം‌ നമ്മുടെ സമൂഹത്തിലുണ്ട്. എന്നു കരുതി ഈ ബൂലോകത്തുണ്ടെന്നല്ല ഞാന്‍‌ പറഞ്ഞു വരുന്നത്‌.

ഇതു എഴുതുന്ന ഞാന്‍‌ ലൈം‌ഗികന്യൂനപക്ഷങ്ങളുടെ ഇടയില്‍‌ പ്രവര്‍‌ത്തിക്കേണ്ടി വന്നപ്പോള്‍ ഉണ്ടായ ചില അനുഭവങ്ങളെ എഴുതാനായാണ് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങിയത്‌. പ്രവര്‍ത്തനത്തിനിടെ അസന്തുഷ്ടമായ ലൈം‌ഗികത സഹിക്കുന്ന ഒരുപിടി സഹോദരിമാരുടെ അനുഭവങ്ങള്‍‌ പറഞ്ഞുകേട്ടിട്ടുള്ളതുകൊണ്ടാണ്‌ നേരത്തെ ലേഖനത്തില്‍ അങ്ങനെ സൂചിപ്പിക്കേണ്ടി വന്നിട്ടുള്ളത്.

എന്റെ ഈ എഴുത്തിനു ചില അറിവുകള്‍ക്കായി ശ്രീ ജോണ്‍സണ്‍ ഐരൂരിന്റെ ഒരു പഴയ ലേഖനം‌ സഹായിച്ചിട്ടുണ്ട്.

Saturday, September 27, 2008

ലൈംഗികതയില്‍ ആത്മാവിനെ നീറ്റുന്നവര്‍

ജീവിത കാമനകളോട്‌ കള്ളത്തരമില്ലാതെ പ്രതികരിക്കാന്‍ നമ്മള്‍ ഭാരതീയര്‍ക്ക്‌ എത്രകണ്ടു കഴിയും? സ്വന്തം ലൈംഗിക ചോദനക്കനുസരിച്ചു സ്വജീവിതം ജീവിച്ചു തീര്‍ക്കാന്‍ കഴിയുന്നവരാണോ നമ്മള്‍? തനിക്കു കിട്ടിയ ഇണ 'അതു തന്റെ വിധി' എന്ന അഹംബോധത്തില്‍ സ്വന്തം കാമനകളോടു സന്ധി ചെയ്തു ജീവിച്ചു തീര്‍ക്കുന്ന കേവലം സ്ത്രീ പുരുഷ ജീവിതങ്ങളാണു നമുക്കു ചുറ്റും.

മതങ്ങളുടേയും കപടസദാചാരസംരക്ഷകരുടേയും ഇടയില്‍ അത്മാവിന്റെ മുട്ടിവിളികളെ പുറം ലോകത്തെ അറിയിക്കാതെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ പൌരസ്ത്യദേശക്കാര്‍ . പാശ്ചാത്യരാകട്ടെ ഇത്തരം മുട്ടിവിളികളെ ഒളിപ്പിച്ചു വെക്കുന്നില്ല, ആയതിനാല്‍ അവര്‍ ആത്മാവില്‍ അരാജകത്വം അനുഭവിക്കുന്നില്ല.

പാശ്ചാത്യ സംസ്കൃതിയെ പരിഹാസരൂപേണ രതിസുഖസാമ്രാജ്യമെന്നൊക്കെ വിശേഷിപ്പിക്കുന്നവര്‍ മറന്നുപോകുന്ന ഒരു സത്യമുണ്ട്. ഇവര്‍ സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങള്‍ക്കും ഇംഗിതങ്ങള്‍ക്കും വേണ്ടി ജീവിക്കുന്നവരാണ്‌. തന്റെ ലൈംഗിക ചോദന എന്തായിരുന്നാലും അതു തുറന്നു പറയാനും അതിന്റെ സംപൂര്‍ത്തീകരണത്തിനായി പടവുകള്‍ കണ്ടെത്താനും അവര്‍ എന്നേ അനുശീലിച്ചിരിക്കുന്നു. സമൂഹം അവിടെ ഒരു കടുംപിടത്തവുമായി നില്‍ക്കുന്നില്ല, പരിഹാസത്തിന്റെ ഒളിയമ്പുകളെയ്യുന്നുമില്ല.

പൌരസ്ത്യദേശക്കാരാകട്ടെ,സമൂഹത്തെ ഭയന്നു തന്റെ ശരീരത്തിന്റെ ആവശ്യങ്ങളെ ദേഹമെന്ന കൂട്ടിലെ ഇരുട്ടിലുപേക്ഷിക്കുകയും ആ ഇരുട്ടില്‍ തന്റെ ആത്മാവിനെ അന്വേഷിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ആത്മാവ്‌ ഇരുട്ടറയില്‍ നിന്നും എന്നും ജാലകപ്പഴുതിലൂടെയും താക്കോല്‍പ്പഴുതിലൂടെയും ഒളിഞ്ഞുനോക്കിക്കൊണ്ടേയിരിക്കുന്നു. ഇരുട്ടു സഹിയാതെ പുറത്തേക്കുവരുന്നവന്‍ ഒരു ക്രിമിനലായി അവസാനിക്കുന്നു. ഇരുട്ടില്‍ ആത്മാവിനെ തളച്ചിടുന്നതില്‍ വിജയിക്കുന്ന ബഹുഭൂരിപക്ഷം മാന്യതയുടെ മുഖംമൂടി ധരിച്ചു മരിച്ചു ജീവിക്കുന്നു.

പുരുഷ ലൈംഗികതയിലും സ്ത്രീലൈംഗികതയിലും ഇത്തരം തടവറകളുണ്ട്. തന്റെ ഇണ പോലും അറിയാതെ ആത്മാവിനെ ഇത്തരം തടവറകളിലിട്ടു നീറ്റുന്ന നിരവധി സ്ത്രീപുരുഷന്‍മാരെ നമുക്കു ചുറ്റും കാണാം.

സ്വന്തം ഇണയോടും കുട്ടികളോടും കൂടി ചിരിച്ചും കളിച്ചും അഭിരമിച്ചു കഴിയുമ്പോഴും അസംതൃപ്തമായ ശരീരം ചുമന്നു നടക്കുന്ന സ്‌ത്രീ പുരുഷന്‍മാരെ നമുക്കു ഇന്റര്‍നെറ്റിലെ ചാറ്റു റൂമുകളില്‍ കാണാം. വിവാഹിതരായ സ്ത്രീ പുരുഷന്‍മാര്‍ ഉടയാട ഉരിച്ചെറിയുന്നതും മുഖം മൂടി മാറ്റിവെക്കുന്നതും നമുക്കവിടെ കാണാം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ന്യൂനപക്ഷത്തിനിടയില്‍ ഇത്രയേറെയുണ്ടെങ്കില്‍ ശരീരത്തിന്റെ ഇരുട്ടറയില്‍ അപ്രകടിതദാഹവുമായി ഒടുങ്ങുന്നവര്‍ നമ്മുടെ സമൂഹത്തിലെത്രയായിരിക്കുമെന്നു അനുമാനിക്കാവുന്നതേയുള്ളൂ.

ഇന്ത്യയിലെ ലൈംഗികതയെക്കുറിച്ച് ആല്‍ഫ്രഡ് കിന്‍സേ എഴുതിയതിങ്ങനെയാണ്‌. 'ബഹുഭൂരിപക്ഷവും തന്റെ ഇണയില്‍ സായൂജ്യമടയുന്നു. അഥവാ സായൂജ്യമടയുന്നതായി ഭാവിക്കുന്നു. തനിക്കു ലഭിക്കാമായിരുന്ന എറ്റവും നല്ല രതിസുഖം തന്റെ ഇണയില്‍ നിന്നു തനിക്കു ലഭിക്കുന്നു എന്നവര്‍ തന്നോടു തന്നെ പറഞ്ഞു ആത്മസംതൃപ്തരാകുന്നു. തട്ടിച്ചു നോക്കാനോ, താരതമ്യം ചെയ്യാനോ മറ്റൊരാളില്‍ നിന്നും ഒരു അനുഭവമില്ലാതിരിക്കെ, തനിക്കു ലഭിച്ചതാണു ഉത്തമമെന്നു കരുതാന്‍ സമൂഹം അവരെ നിര്‍ബന്ധിക്കുന്നു"

ഇഷ്ടപ്പെട്ടവരോടോക്കെ ബന്ധപ്പെടാനാകും വിധം നമ്മുടെ സമൂഹം മാറണമെന്നാണോ എന്ന മറുചോദ്യം ചോദിക്കുന്നവരുണ്ടാകാം. കുത്തഴിഞ്ഞ ലൈംഗികതയാണോ പുരോഗമനമെന്നും ചോദിച്ചേക്കാം. സമൂഹത്തിന്റെ നന്‍മക്കും 'ഹാര്‍മോണിയസ് എക്സിസ്റ്റന്‍സിനും വേണ്ടി ലൈംഗികത മറച്ചുവെച്ചു അനുശീലിക്കേണ്ട വികാരമാണെന്നതില്‍ ഈ എഴുതുന്ന ആളിനു യാതൊരു സംശയവുമില്ല. പക്ഷേ ഒരുവന്റെ ലൈംഗികത, അതു അടക്കിവെച്ചു അനുശീലിക്കുന്നതിനു അവനെ നിര്‍ബന്ധിക്കുന്ന മത-സമൂഹ നിലപാടിനോടാണു മാത്രമാണ്‌ വിയോജിപ്പുള്ളത്.

അന്യന്റെ ലൈംഗികത തന്റേതുമായി താദാത്മ്യമുള്ളതായിരിക്കണമെന്ന സമൂഹത്തിന്റെ നിര്‍ബന്ധബുദ്ധിയോടും, തന്റെ ഇംഗിതത്തിനനുസരിച്ചായിരിക്കണം അപരന്റെ ഇംഗിതമെന്നും, തനിക്കു സ്വീകാര്യമല്ലാത്തതു അപരന്നു സ്വീകാര്യമായിരിക്കരുതെന്നുമുള്ള കടുംപിടുത്തത്തോടാണു എതിര്‍പ്പുള്ളത്. തന്റെ ലൈംഗിക അസംതൃപ്തി തുറന്നു പ്രകടിപ്പികാനോ, ലൈംഗിക താത്പര്യം അറിയിക്കാനോ, അതു വഴി ഒരു ജന്‍മത്തില്‍ കുറച്ചുകാലം മാത്രം ആരോഗ്യത്തോടെ നിലനില്‍ക്കുന്ന തന്റെ ശരീരത്തിനോടു നീതി പുലര്‍ത്താനോ ഒരുവനെ അനുവദിക്കാത്ത വിധം സമൂഹം, അവനെ അഥവാ അവളെ, വീര്‍പ്പുമുട്ടിക്കുന്നതിനോടുമാണ്‌ വിയോജിപ്പുള്ളത്.

ഇങ്ങനെയൊരു നിര്‍ബന്ധം പാശ്ചാത്യലോകത്തില്ല. അന്യന്റെ മാളങ്ങളിലേക്കു നാവു നീട്ടി ഇഴഞ്ഞുചെല്ലുകയോ, മറഞ്ഞിരുന്നോ പതിയിരുന്നോ ആക്രമിക്കുകയും ചെയ്യുന്ന ശീലവും ഈ രാജ്യങ്ങളില്ല. തന്റെ ശരീരത്തില്‍ എന്നും ഉത്സവമുണ്ടായിരിക്കണമെന്നും സംതൃപ്തിയെ പുണര്‍ന്നായിരിക്കണം താന്‍ ഉറക്കമുണരേണ്ടതെന്നുമുള്ള ഓമര്‍ഖയ്യാം കണ്‍സെപ്റ്റ് എല്ലാവര്‍ക്കും അനുവദിച്ചുകൊടുക്കുന്ന ഒരു സമ്പ്രദായമാണവരുടേത്. ലൈംഗികതയുള്‍പ്പെടെയുള്ള എല്ലാ താത്പര്യങ്ങളും അത്‌ ഓരോരുത്തരുടേയും മൌലികതയാണെന്നുള്ള ഒരു തിരിച്ചറിവ്‌ അവരുടെയിടയിലുണ്ട്. അപരന്റെ ലൈംഗികതയെ വില കുറച്ചു കാണുന്ന സമ്പ്രദായവും അവരുടെയിടയിലില്ല.

കിടക്കറയെ 'വ്യത്യസ്തമായ ലൈംഗികതയുടെ ഊഷ്മളശയ്യ' എന്നു പറഞ്ഞ വാത്സ്യായന്‍ ജീവിച്ചിരുന്ന ഭാരതത്തിലെ കുടുംബിനികളിലേറെയും വികാരരഹിതരായിട്ടാണ്‌ തങ്ങളുടെ ഭര്‍ത്താവുമായി ഇണചേരുന്നത് എന്നതു വിരോധാഭാസമാണ്‌. തന്നിലെ നിതാന്ത ജൈവസാന്നിധ്യമായ കാമവികാരത്തെ പ്രകടിപ്പിക്കാനോ, അതിന്റെ ഉത്സവം ആഘോഷിക്കുവാനോ അവള്‍ തയ്യാറായാല്‍ ഒരു അഭിസാരികയെപ്പോലെ കണക്കാക്കുമോ എന്നു ഭയന്നു അവള്‍ തന്നിലെ ലൈംഗികതയെ ഒളിപ്പിച്ചു അഭിനയിച്ചു ജീവിക്കുന്നു. കിന്‍സേയുടെ ഈ വാക്കുകളിലെ ആഴമറിയാന്‍ നമുക്കു യാതൊരു അളവുകോലുമില്ലാ എന്നതാണ്‌ സത്യം. തന്റെ അതൃപ്തി തുറന്നു പറയാന്‍ ആരും തയ്യാറാകുന്നില്ല. രതിമൂര്‍ച്ചയുടെ ഉന്‍മാദമറിയാതെ കേവലം പുരുഷന്റെ വികാരശമനിയായി കിടക്കറയില്‍ ഉരിഞ്ഞും ഉടുത്തും ഇന്നും എത്രയോ പേര്‍?

കിടക്കറയിലെ ഉത്സവം പോയിട്ട്‌, ചെറിയ ഒരു വായ്ക്കുരവയുടെ ആരവം പോലുമില്ലാതെ നിര്‍ജ്ജീവമായ കിടക്കറകളകളാണ്‌ നമ്മുടെ സമൂഹത്തിലുള്ളത്. തന്റെ ഭാര്യയില്‍ നിന്നും പ്രതീക്ഷിക്കുന്ന രതിസുഖം ലഭിക്കാതെ വേശ്യാസ്ത്രീകളേയും ദേവദാസികളേയും പ്രാപിക്കാന്‍ പുരുഷന്‍മാര്‍ നെട്ടോട്ടമോടിയത് പുരാണമായും ചരിത്രമായും നമ്മുടെ മുന്നില്‍ കിടക്കുന്നു.

കപടസദാചാരസമൂഹത്തില്‍ വളരെയേറെ വീര്‍പ്പുമുട്ടുന്ന വേറൊരു വിഭാഗമാണ്‌ ലൈംഗികതയില്‍ ന്യൂനപക്ഷമായി മുദ്രകുത്തിയകറ്റി നിര്‍ത്തിയിരിക്കുന്ന വിമതലൈംഗികത അനുശീലിക്കുന്നവര്‍ അഥവാ സ്വവര്‍ഗ്ഗസ്‌നേഹികള്‍. ഇണയില്‍ നിന്നുള്ള അതൃപ്തിയല്ല, മറിച്ച്‌ സ്വന്തം ലൈംഗികതക്കനുസൃതമായ ഒരു ഇണയെ തിരഞ്ഞെടുക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്തവരാണിവര്‍. മുന്‍പു സൂചിപ്പിച്ച ഇന്റെര്‍നെറ്റ് ചാറ്റു റൂമുകളിലൂടെ ഒരു ഓട്ടപ്രദിക്ഷണം നടത്തിയാല്‍ നമുക്കു അതു മനസ്സിലാകും. കേരളത്തില്‍ എത്രമാത്രം പേര്‍ ഇത്തരം അടക്കിവെച്ച സ്വവര്‍ഗ്ഗരതിശീലവുമായി ജീവിക്കുന്നു എന്ന്. ഇതില്‍ ടീനേജ് കുട്ടികള്‍ മുതല്‍ 50+ ശ്രേണിയില്‍ പെട്ടവര്‍വരെയുണ്ട്.

സ്വന്തം ഐഡന്‍റ്റിറ്റി നഷ്ടപ്പെടാതെ, തന്റെ ലൈംഗികാഭിരുചിക്കനുസരിച്ചുള്ള ഒരാളെ കണ്ടെത്താനുള്ള അവരിലെ വ്യഗ്രത സമൂഹത്തോടുള്ള ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. വിവാഹിതരും മധ്യവയസ്‌കരുമായ ഒരുപാടുപേര്‍ ഇത്തരം അഭിരുചിയുമായി ഇണതേടി (ഇര തേടി)നടക്കുന്ന ദയനീയമായ കാഴ്ച നമുക്കു വിവിധ ചാറ്റ് റൂമുകളുടെ ഇടവഴിയില്‍ കണ്ടെത്താനാകും. അടക്കിവെക്കലിലൂടെ ഒരിക്കലും ജീവിതത്തില്‍ സംതൃപ്തി ലഭിക്കാത്തവരാണിവര്‍.

ഭാര്യയോടൊത്തുറങ്ങുമ്പോഴും ഒരു പുരുഷനെ ഭോഗിക്കാന്‍ മോഹിക്കുന്ന പുരുഷനോ, ഭര്‍ത്താവിനെ പുണര്‍ന്നുറങ്ങുമ്പോഴും മറ്റൊരു സ്‌ത്രീയുടെ കരപരിലാളനം മോഹിക്കുന്ന സ്‌ത്രീക്കോ ഒരിക്കലും തന്റെ ഇണയോടോ, തന്റെ ശരീരത്തോടോ നീതി പുലര്‍ത്താനാകുന്നില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു പ്രായമെത്തിയാല്‍ വിവാഹിതരായിക്കൊള്ളണമെന്ന സമൂഹത്തിന്റെ അലിഖിത നിയമം ഏറെ ബാധിക്കുന്നത്‌ സ്വവര്‍ഗ്ഗ രതിശീലമുള്ളവരെയാണ്‌. തന്റെ ഇഷ്ടം തുറന്നു പറയാനാകാതെ, തനിക്കിഷ്ടമില്ലാത്ത ഇണയോടൊത്ത്‌ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നതിലൂടെ അശാന്തമായ മനസ്സുകളും ശരീരങ്ങളും സൃഷ്ടിക്കപ്പെടുന്നു.

കപട സദാചാരത്തിന്റെ മൂടാപ്പു മാറ്റി, അന്യന്റെ ലൈംഗികത അവന്റെ മൌലികത ആണെന്നു നമ്മള്‍ക്കു തിരിച്ചറിവുണ്ടാകുന്നിടത്തോളം, അപരന്റെ ലൈംഗികതക്കു നേരെ നോക്കുന്ന ആ മഞ്ഞക്കണ്ണട ഊരി മാറ്റാന്‍ നമ്മള്‍ തയ്യാറാകാത്തിടത്തോളം ഇത്തരം വിഹ്വലതകള്‍ നിലനില്‍ക്കുകതന്നെ ചെയ്യും. അശാന്തമായ ശരീരങ്ങള്‍ അലയുകയും അലറുകയും ചെയ്തുകൊണ്ടേയിരിക്കും.

കുത്തഴിഞ്ഞ ഒരു ലൈംഗികതയുടെ പ്രോക്താവായി ഈ എഴുതുന്ന ആളിനെ വായിക്കരുതെന്നപേക്ഷ.

മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്‌ അവനിലെ വിശപ്പ്‌ എന്ന സഹജവികാരം. മനുഷ്യനില്‍ മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കുമുള്ളതാണിത്. ശരീരത്തിലെ തന്നെ മറ്റൊരു വിശപ്പാണ്‌ ഒരാളിലെ ലൈംഗികതയും. തൃപ്തമായ ഭക്ഷണം കഴിച്ചിട്ടില്ലാത്തവന്‍ വല്ലാപ്പോഴും ലഭിക്കുന്ന സുലഭതയില്‍ ആര്‍ത്തിയോടെ കഴിച്ചു ദഹനക്കേടുണ്ടാക്കിയെന്നു വരാം. എന്നു കരുതി ഒരാളുടെ മുന്നില്‍ ആവശ്യത്തിലധികമോ വിവിധതരമോ ആയ ഭക്ഷണസാധനങ്ങള്‍ വെയ്ക്കാന്‍ പാടില്ലാ എന്നു പറയുന്നതില്‍ ഔചിത്യമുണ്ടോ?

"വിശപ്പിന്നു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും" എന്ന വാസവദത്തയുടെ ഗദ്ഗദം ഒരു ഒരു വേശ്യയുടെ ആര്‍ത്തിയെന്നുവേണേല്‍ കരുതാം. പക്ഷേ അതു പറഞ്ഞ ആശാന്റെ ഉള്‍രോദനമായും നമുക്കതിനെ കണക്കാക്കിക്കൂടേ?

(ഓഫ് ടോപിക്)എന്റെ ഒരു അമേരിക്കന്‍ സുഹൃത്ത് വിവാഹിതനായ എന്റെ മറ്റൊരു ഇന്ത്യന്‍ സുഹൃത്തിനോടു ചോദിച്ച ഒരു തമാശ ഇവിടെ കുറിക്കുന്നു. 'നീ നിന്റെ ഭാര്യയെ കിടക്കറയില്‍ തൃപ്തനാക്കുന്നുണ്ടോ' എന്ന ചോദ്യത്തിനു ആവേശത്തോടെ 'ഉണ്ടെന്നു' പറഞ്ഞ എന്റെ കൂട്ടുകാരനോട്‌ 'അതു നിനക്കെങ്ങനെ പറയാന്‍ കഴിയു'മെന്നായി മറുചോദ്യം. ഒന്നില്‍ കൂടുതല്‍ പുരുഷനുമായി ബന്ധപ്പെടാതെ ആരാണു 'ബെസ്റ്റ്' എന്ന്‌ എങ്ങനെയാണു ഒരു സ്‌ത്രീക്കു പറയാന്‍ കഴിയുക? മറ്റൊരു പുരുഷനില്‍ നിന്നും ഇതിനേക്കാള്‍ കൂടുതല്‍ സംതൃപ്തി ലഭിക്കാമെന്നിരിക്കെ നീ കൊടുക്കുന്നതാണ്‌ 'ബെസ്റ്റ്' എന്നു അവള്‍ക്കെങ്ങനെ പറയാന്‍ കഴിയും?. എന്റെ ഇന്ത്യന്‍ സുഹൃത്തിനെ തമാശക്കായി പരിഹസിക്കാനായിരുന്നു ഈ കമന്റെങ്കിലും തദവസരത്തില്‍ ജെ. ജെ. മേയറുടെ 'സെക്ഷ്വല്‍ ലൈഫ്‌ ഓഫ്‌ ഏന്ഷ്യന്റ്‌ ഇന്ത്യ' എന്ന പുസ്തകത്തെ ഈ കമന്റ്‌ ഓര്‍മ്മപ്പെടുത്തി.

Friday, March 21, 2008

നീലച്ചിത്രങ്ങളുടെ പിന്നാമ്പുറക്കഥകള്‍

ബ്ലൂ ഫിലിം അഥവാ നീലച്ചിത്രങ്ങള്‍ എന്നറിയപ്പെടുന്ന അശ്ലീലചിത്രങ്ങള്‍ കാണാത്ത മലയാളി യുവാക്കള്‍ വിരളമാണ്‌. ത്രസിപ്പിക്കുന്ന ഇത്തരം ചിത്രങ്ങളുടെ അത്ര രസമില്ലാത്ത ചില പിന്നാമ്പുറക്കാഴ്ച്ചകളെക്കുറിച്ചാണ്‌ ഈ പോസ്റ്റ്.

ലോകത്താകമാനമുള്ള നീലച്ചിത്രങ്ങളില്‍ 85 ശതമാനവും നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും അമേരിക്കയില്‍ നിന്നു തന്നെയാണ്‌. (ലോകത്താകമാനം ആയുധങ്ങളും അസുഖങ്ങളും അസമാധാനവും വിതരണം ചെയ്യുന്നതും അവരു തന്നെയാണല്ലോ)

അമേരിക്കയിലെ നിയമവ്യവസ്ഥയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നത്‌ വേശ്യാവൃത്തി നിയമത്തിന്റെ പരിധിയില്‍ പെടുമെങ്കിലും അഭിനേതാക്കള്‍ ഒരിക്കലും ഇതിനെ അംഗീകരിച്ചിട്ടില്ല. ഇവര്‍ പറയുന്ന കാരണം അവര്‍ നല്‍കുന്ന 'സര്‍വീസി"ന്‌ നേരിട്ട് ഒരു വ്യക്തിയില്‍ നിന്നും പ്രതിഫലം പറ്റുന്നില്ലെന്നും ഒരു ഏജന്‍സിയാണ്‌ അവര്‍ക്ക് പ്രതിഫലം നല്കുന്നതെന്നുമാണ്‌. മാത്രമല്ല ഇണയെ സ്വയം തെരഞ്ഞെടുക്കുകയും ആരോടൊത്ത്‌, ആര്‍ക്കൊക്കെ, എങ്ങിനെയൊക്കെ 'സര്‍വീസ്‌ ' നല്‍കണമെന്നത്‌ അവര്‍ സ്വയം തീരുമാനിക്കുന്നതുമാകയാല്‍ ഇതിനെ വേശ്യാവൃത്തിയുടെ പരിധിയില്‍ പെടുത്താന്‍ നിയമസാധുതയില്ലയെന്നുമാണവര്‍ വാദിക്കുന്നത്‌.

ഇത്തരം ചിത്രങ്ങളില്‍ പ്രതിഫലം പറ്റാതെ അഭിനയിക്കുന്നവരുമുണ്ടത്രേ. തന്റെ ഇതര കഴിവുകള്‍ക്ക്‌, അതായത്‌ ചിത്രരചന, ശില്‍പ്പവൈദഗ്‌ദ്ധ്യം, മറ്റു കലകള്‍ എന്നിവക്ക്‌ സമൂഹത്തില്‍ പ്രചാരം ലഭിക്കാനായി പ്രശസ്തരാകാനായി ഇത്തരം ചിത്രങ്ങളില്‍ അഭിനയിച്ചവര്‍ അമേരിക്കയില്‍ ഒരുപാടുപേരുണ്ട്.

1900-മുതല്‍, ഫോട്ടോഗ്രാഫിയുടെ വരവോടെയാണ്‌ നഗ്നചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു തുടങ്ങിയത്‌. ആദ്യം സ്ത്രീകളുടെ മാറു മാത്രം പ്രദര്‍ശിപ്പിച്ചായിരുന്നു നഗ്നചിത്രങ്ങളുടെ തുടക്കം. ജര്‍മനിയിലെ നാസി പട്ടാളക്കാര്‍ 1941-ല്‍ രഹസ്യമായി പിടിച്ച രതിലീലകളുടെ ചലിക്കുന്ന ചിത്രങ്ങളും ഫോട്ടോകളും പിന്നീട്‌ പലയിടത്തും വീടുകളിലും രഹസ്യമായി പ്രദര്‍ശിപ്പിക്കുകയുണ്ടായി.

ആദ്യകാലത്ത്‌ ഇത്തരം ചിത്രങ്ങളിലെ അഭിനേതാക്കള്‍ സമൂഹത്തെ ഭയന്ന്‌ അജ്ഞാതരായി ജീവിച്ചു പോന്നു. അമേരിക്കയില്‍ നിന്നുള്ള ലിന്‍ഡ ലവ്‌ലെയ്‌സാണ്‌ പൊതുരംഗത്ത്‌ പ്രത്യക്ഷപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്ത ആദ്യത്തെ അശ്ലീലചിത്ര നായിക. 1972-ല്‍ പുറത്തിറങ്ങിയ 'ഡീപ്പ്‌ ത്രോട്ട്‌' എന്ന ചിത്രത്തിലൂടെയാണ്‌ ഇവര്‍ അമേരിക്കയിലാകെ പരക്കെ അംഗീകരിക്കപ്പെട്ടത്.
ലിന്‍ഡ ലവ്‌ലൈസ്‌
മില്യണുകളുടെ സാമ്പത്തികവിജയമുണ്ടാക്കിയ ഈ ചിത്രത്തിന്റെ ലോകപ്രശസ്തിയുടെ ബാക്കിപത്രമായി പിന്നീട്‌ അമേരിക്കയില്‍ ഇത്തരം ചിത്രങ്ങളുടെ തരംഗം തന്നെയുണ്ടായി. മെര്‍ലിന്‍ ചേംബേര്‍സ്‌, ഗ്ലോറിയ ലിയോനാര്‍ഡ്, ജോര്‍ജീന സ്പെല്‍വിന്‍, ബാംബി വുഡ്‌സ്‌ എന്നീ പ്രശസ്ത നടിമാരെല്ലാം പിന്നീട്‌ അമേരിക്കയെ ആകമാനം ത്രസിപ്പിച്ചത്‌ ചരിത്രമാണ്‌. 1979-ല്‍ ഇവരുടെയൊക്കെ ചിത്രങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുകയും അംഗീകരിക്കുകയും വിവിധ വേദികളില്‍ ആഘോഷിക്കുക്കയും ചെയ്ത കാലഘട്ടത്തെ അശ്ലീലചിത്രങ്ങളുടെ സുവര്‍ണ്ണകാലമായി അമേരിക്കക്കാര്‍ കരുതിപ്പോരുന്നു.
അംബര്‍ ലെയ്‌ന്‍
1980-കളുടെ തുടക്കത്തോടെ ഈ രംഗത്തേക്ക്‌ നടിമാരുടേയും നടന്‍മാരുടേയും കുത്തൊഴുക്കുതന്നെയായിരുന്നു. ജോണ്‍ ഹോംസ്‌, ജിന്‍ജര്‍ അലന്‍, വെറോണിക്ക ഹാര്‍ട്ട്‌, നീന ഹാര്‍ട്ട്‌ലീ, സേഖ, അംബര്‍ ലെയ്‌ന്‍ എന്നിവര്‍ ഇക്കാലത്തെ പ്രശസ്തരായ അഭിനേതാക്കളാണ്‌.

നീനാ ഹാര്‍ട്‌ലീ
ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നവരെ ശിക്ഷിക്കാന്‍ 1970-കളില്‍ അമേരിക്കയില്‍ നിയമപരമായ ശ്രമം നടന്നിരുന്നെങ്കിലും കാലിഫോര്‍ണിയ സുപ്രീം കോടതി ഈ നിയമം നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു. അശ്ലീലചിത്രങ്ങളില്‍ അഭിനയിക്കുന്നവരെ, 'ലൈംഗികതൊഴിലിനു' വേണ്ടി റിക്രൂട്ട്‌ ചെയ്യുന്നു എന്ന കുറ്റാരോപണത്താല്‍ പ്രശസ്ത അശ്ലീലചിത്ര നിര്‍മ്മാതാവും സംവിധായകനുമായ ഹാരോള്‍ഡ്‌ ഫ്രീമാനെ 1987-ല്‍ അറസ്റ്റു ചെയ്തു. കാലിഫോര്‍ണിയ സ്‌റ്റേറ്റ്‌ കോടതിയില്‍ നിന്നും കാലിഫോര്‍ണിയ സുപ്രീം കോടതിയിലെത്തിയ കേസില്‍ ഹാരോള്‍ഡിന്റെ പ്രോസിക്യൂഷന്‍ വാദത്തിനെതിരെ വ്യക്തിസ്വാതന്ത്ര്യ പ്രശ്നം ഉന്നയിക്കുകയും അതുവരെയുള്ള ശിക്ഷാനടപടികളെ ആകെ തകിടം മറിച്ചുകൊണ്ട്‌ ഹരോള്‍ഡിന്റെ ശിക്ഷ അസാധുവാക്കുകയും ചെയ്തു. ഇതിനു ശേഷമാണ്‌ അതുവരെ രഹസ്യമായ സ്ഥലങ്ങളില്‍ ചിത്രീകരിച്ചിരുന്ന ചിത്രങ്ങള്‍ പരസ്യമായി നിര്‍മ്മിക്കാന്‍ തുടങ്ങിയതും അഭിനേതാക്കളെ പരസ്യമായി റിക്രൂട്ടുചെയ്തു തുടങ്ങിയതും. ഈ വിധിക്കെതിരെ ഒരു പുന:പരിശോധനക്കുള്ള അനുമതി കൂടി അമേരിക്കന്‍ സുപ്രീം കോടതി നിഷേധിച്ചതും പിന്നീട്‌ കാലിഫോര്‍ണിയയില്‍ അശ്ലീലചിത്രനിര്‍മ്മാണം നിയമവിധേയമായതും കേവല ചരിത്രം മാത്രം.

കാലിഫോര്‍ണിയ ഒഴികെയുള്ള മറ്റൊരു സംസ്ഥാനത്തും ഈ നിയമത്തിന്‌ സാധുതയില്ലായെന്നുള്ളതും ഒരു സത്യമാണ്‌. ഒരു അശ്ലീല ചിത്രത്തില്‍ 'കൂട്ട ലൈംഗികവേഴ്ച' അഥവാ ഗ്രൂപ്പ്‌ സെക്സ്‌ സീനില്‍ അഭിനയിക്കാന്‍ നൂറില്‍പരം പുരുഷന്‍മാരേയും സ്ത്രീകളേയും റിക്രൂട്ട്‌ ചെയ്യുകയും 'അഭിനയിപ്പിക്കുകയും' ചെയ്തതിന്റെ പേരില്‍ നിര്‍മ്മാതാവായ ക്ലിന്റണ്‍ മക്‌കോവനെതിരെ ഫ്ലോറിഡയില്‍ പിഴ ചുമത്തപ്പെട്ടത്‌ കാലിഫോര്‍ണിയന്‍ നിയമം ഇതര സംസ്ഥാനങ്ങള്‍ക്ക്‌ ബാധകമല്ലായെന്നതിന്റെ തെളിവായിരുന്നു.

വീഡിയോ കാസറ്റ്‌ റെക്കോര്‍ഡര്‍ (വി.സി.ആര്‍) പ്രചാരത്തിലായതോടെ അശ്ലീലചിത്രനിര്‍മ്മാണരംഗത്ത്‌ പുതിയ ഒരു മാര്‍ക്കറ്റിംഗ്‌ വിപ്ലവം തന്നെയുണ്ടായി. അശ്ലീലചിത്രങ്ങള്‍ വീടിനുള്ളിലിരുന്ന്‌ രഹസ്യമായി കാണാന്‍ കഴിയുമെന്ന നിലയിലെത്തിയതോടെ ഇത്തരം ചിത്രങ്ങള്‍ വൈവിധ്യമാര്‍ന്ന രതിലീലകളോടെയും മനുഷ്യന്റെ വിവിധ ഫാന്റസികള്‍ക്കനുസൃതമായും നിര്‍മ്മിക്കപ്പെട്ടു തുടങ്ങി. ഇന്റര്‍നെറ്റ്, ഡി.വി.ഡി., ക്രെഡിറ്റ്‌ കാര്‍ഡ് എന്നീ അത്യാധുനിക സംവിധാനങ്ങളുടെ വരവോടെ ഇത്തരം ചിതങ്ങള്‍ നിരുപാധികം എവിടെയും ലഭ്യമായി തുടങ്ങുകയും സ്വന്തം ഫാന്റസികള്‍ക്കു ചേരുന്നവ മാത്രം തെരെഞ്ഞെടുക്കാനും വിലക്കുവാങ്ങാനുമുള്ള വലിയ ഒരു വാതായനം ലോകമാകെ തുറന്നു കിട്ടുകയും ചെയ്തു. അറബ്‌ രാജ്യങ്ങളിലേതുപോലുള്ള മതാധിപത്യനിയമങ്ങളേയും മറ്റും തകിടം മറിച്ചുകൊണ്ട്‌ അശ്ലീലചിത്രങ്ങള്‍ വീടിനുള്ളില്‍, വിരല്‍ത്തുമ്പില്‍ വിടര്‍ന്നു വിലസുന്നതാണ്‌ ഇന്നത്തെ കാഴ്ച.

സില്‍വിയ സെയിന്റ്‌
1990-കളോടെ ഈ രംഗത്തെത്തിയ ജെന്നാ ജെയിംസണ്‍, അസിയ കരേര, സില്‍വിയ സെയിന്റ്‌ തുടങ്ങിയ അഭിനേത്രികള്‍ ഈ രംഗത്ത്‌ തരംഗങ്ങള്‍ തീര്‍ത്ത്‌ പ്രശസ്തരായവരാണ്‌. ഇവരില്‍ പലരും ഇന്നും ഈ രംഗത്ത്‌ സജീവമായി തുടരുന്നു.

നൂറുകണക്കിന്‌ അശ്ലീലചിത്ര നിര്‍മ്മാണക്കമ്പനികള്‍ ഇന്ന്‌ അമേരിക്കയിലുണ്ട്‌. ആയിരക്കണക്കിന്‌ ചിത്രങ്ങള്‍ പ്രതിവര്‍ഷം നിര്‍മ്മിക്കുകയും അനേകായിരം പേര്‍ തൊഴിലെടുക്കുകയും ചെയ്യുന്ന മില്യണുകള്‍ ലാഭം കൊയ്യുന്ന ഒരു മേഖലയായി ഇതു വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

ചിത്രത്തിലെ അഭിനേതാക്കള്‍ ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നതു കാണാനാണ്‌ ഇത്തരം ചിത്രങ്ങള്‍ കൂടുതലായി കാണുന്നതെന്നും അതല്ല ഇവരുമായി ലൈംഗികവേഴ്ച നടത്തുന്നതായി സ്വയം സങ്കല്‍പ്പിച്ച്‌ രതിസായൂജ്യത്തിലെത്താനാണ്‌ ചിത്രം കാണുന്നതെന്നുമെന്നൊക്കെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കിലും മനുഷ്യനിലെ രത്യാനുഭവങ്ങളുടെ ഒരു രഹസ്യ സാക്ഷാത്‌കാരം ഇതുവഴി നടക്കുന്നുവെന്നതാണ്‌ എതിരില്ലാത്ത സത്യം. ഇത്തരം ചിത്രങ്ങളിലഭിനയിച്ച അഭിനേതാക്കളുമായി ലൈംഗികവേഴ്ച നടത്താന്‍ വന്‍തുകകള്‍ മുടക്കുന്നവരും അമേരിക്കയില്‍ വിരളമല്ല.

അശ്ലീലചിത്രങ്ങളിലെ പ്രധാന ആകര്‍ഷണം സ്ത്രീ കഥാപാത്രങ്ങള്‍ തന്നെ. പുരുഷ ധമനികളില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനുതകുന്ന മുഖസൌന്ദര്യവും ശാരീരികവടിവും, 'അഭിനയ പാടവ' വുമാണ്‌ സ്ത്രീ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമെങ്കില്‍ നായകനെ തെരെഞ്ഞെടുക്കുന്നതില്‍ ഇതൊന്നും ബാധകമാകുന്നില്ല. ലൈംഗികപരമായ ശേഷി മാത്രമാണ്‌ ഇവിടെ വിഷയമാകുന്നത്‌.
വളരെ നന്നായ രീതിയില്‍ ലിംഗോദ്ധാരണശേഷി ഉണ്ടായിരുക്കുക, ക്യാമറയുടെ മുന്നിലും ഉദ്ധാരണശേഷി നിലനിര്‍ത്താനുള്ള ശേഷിയുണ്ടായിരിക്കുക, ശീഘ്രസ്ഖലനസ്വഭാവം ഇല്ലാതിരിക്കുക എന്നിവയാണ്‌ ഒരു നായകനില്‍ നിര്‍മ്മാതാക്കള്‍ തെരയുന്ന സവിശേഷതകള്‍. ഒരു ദിവസം തന്നെ പലതവണ ദീര്‍ഘവും വൈവിധ്യവുമാര്‍ന്ന സംഭോഗക്രിയക്കു തയ്യാറാവുകയും സ്‌ഖലനനിയന്ത്രണം നടത്താന്‍ കഴിവുള്ളവരുമാണ്‌ ഈ ഫീല്‍ഡിലെ ഏറ്റവും അഭിമതര്‍. റോക്കോ സിഫ്രെദി, റോണ്‍ ജെറമി, പീറ്റര്‍ നോര്‍ത്ത് എന്നിവരാണ്‌ ഈ മേഖലയിലെ പ്രശസ്തനായ പുരുഷന്‍മാര്‍. ഒരു ദിവസം പലതവണ സ്ഖലനം നടത്താന്‍ കഴിവുള്ളതിനാലാണ്‌ പീറ്റര്‍ നോര്‍ത്തിന്റെ പ്രശസ്തിയെങ്കില്‍ തന്റെ ലിംഗത്തിന്റെ നീളവും വൈവിധ്യമാര്‍ന്ന രീതിയില്‍ ലൈംഗികവേഴ്ച നടത്താനുള്ള പ്രാവീണ്യവുമാണ്‌ റോണ്‍ ജെറമിയെ ഈ ഫീല്‍ഡിലെ ഏറ്റവും ആവശ്യമുള്ള വ്യക്തിയാക്കി മാറ്റിയത്‌.

പീറ്റര്‍ നോര്‍ത്ത്‌

അമിതമായ ശരീരഭാരവും രോമാവൃതമായ ശരീരവും ഈ മേഖലയിലെ ഒരു അഭിനേതാവിന്‌ ചേരാത്തതാണെങ്കില്‍ കൂടി 1970-മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജെറമിയെ അശ്ലീലചലച്ചിത്രമേഖലയിലെ ഇതിഹാസമായി കണക്കാക്കിപ്പോരുന്നു.

ഈ മേഖലയില്‍ സ്ത്രീകളേക്കാള്‍ വളരെ കുറച്ചുമാത്രമാണ്‌ പുരുഷന്റെ പ്രതിഫലം. ഈ വേറുകൃത്യത്തെക്കുറിച്ച്‌ റോണ്‍ ജെറമി ശക്തമായി വാദിച്ചിട്ടുണ്ട്. ഒരു സീനില്‍ അഭിനയിക്കുന്നതിന്‌, അതായത്‌ വിവിധരീതിയിലുള്ള ലൈംഗികവേഴ്ച്ചക്കൊടുവില്‍ ഒരു തവണ സ്ഖലനം സംഭവിപ്പിക്കുന്നതിന്‌ ഒരു പുരുഷന്‌ ശരാശരി ലഭിക്കുന്ന പ്രതിഫലം മുന്നൂറോ നാനൂറോ ഡോളര്‍ മാത്രമാണ്‌. ആദ്യമായിട്ടാണ്‌ അഭിനയിക്കുന്നതെങ്കില്‍ ഈ തുക നൂറോ, ഇരുനൂറോ അയി കുറയുകയും ചെയ്യും. എന്നാല്‍ ഇതേ സ്ഥാനത്ത്‌ ഒരു സ്ത്രീക്ക്‌ ഒരു സീനില്‍ അഭിനയിക്കുന്നതിന്‌ അയ്യായിരം ഡോളര്‍ മുതല്‍ മുകളിലേക്കാണ്‌. ആദ്യമായി 'അഭിനയിക്കാന്‍' എത്തുന്നവര്‍ക്കാണെങ്കില്‍ ഈ പ്രതിഫലം പതിനായിരത്തിലും മുകളിലാണ്!. അവരോടൊപ്പം അഭിനയിക്കുന്ന പുരുഷന്‌ ലഭിക്കുന്നത്‌ കേവലം നൂറോ, ഇരുനൂറോ ഡോളര്‍ മാത്രം.

റോണ്‍ ജെറമി

ഇതിനുപുറമെ ഇത്തരം ചിത്രങ്ങളില്‍ ഒരിക്കല്‍ അഭിനയിച്ച നടിമാര്‍ക്ക്‌ അവരുടെ മുന്നില്‍ ഒരു പുതിയ ലോകം തന്നെ തുറന്നുകിട്ടുകയാണ്‌. അമേരിക്കയിലെ നിശാക്ലബ്ബുകളിലെ അവശ്യഘടകമായ 'സ്‌ട്രിപ്‌ ഷോ' മാതിരിയുള്ള നഗ്നനൃത്തപരിപാടികളുടെ സംഘാടകര്‍ ഇത്തരം സെലിബ്രറ്റികളുടെ നൃത്തപരിപാടികള്‍ക്ക്‌ വമ്പിച്ച പ്രതിഫലം നല്‍കുന്നു. ഇവരെ പങ്കെടുപ്പിച്ച്‌ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ ഡോളറുകള്‍ കൊയ്തുകൂട്ടുന്നു.

എന്നാല്‍ പുരുഷന്‍മാര്‍ക്ക്‌ കൂടുതല്‍ വേതനം നല്‍കുന്ന വേറൊരു മേഖലയുണ്ടെന്നതാണ്‌ മറ്റൊരു വാദമുഖം. സ്വവര്‍ഗ്ഗരതിക്കാര്‍ക്കു വേണ്ടിയെടുക്കുന്ന ചിത്രങ്ങളിലെ അഭിനയത്തിന്‌ പുരുഷന്‍മാര്‍ക്ക്‌ സാധാരണ ചിത്രങ്ങളിലേതിനേക്കാള്‍ മുന്തിയ പ്രതിഫലം ലഭിക്കുന്നുണ്ട്. പീറ്റര്‍ നോര്‍ത്തിനെപ്പോലെയുള്ള നടന്‍മാര്‍ ഇത്തരം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌. യാതൊരു വിധ ശാരീരികമോ, മാനസികമോ ആയ ആനന്ദത്തിനല്ല, മറിച്ച്‌ കൂടുതല്‍ പ്രതിഫലത്തിനുവേണ്ടി മാത്രമാണ്‌ താന്‍ സ്വവര്‍ഗ്ഗരതിചിത്രങ്ങളില്‍ 'പ്രകടനം' കാഴ്ചവെച്ചിട്ടുള്ളതെന്ന്‌ പീറ്റര്‍ നോര്‍ത്ത്‌ ഉറപ്പിച്ചു പറയുന്നു. വമ്പിച്ച പ്രതിഫലം മാത്രം ലാക്കാക്കി സ്വവര്‍ഗ്ഗരതിചിത്രങ്ങളില്‍ അഭിനയിക്കുന്നവരാണധികവും പുരുഷന്‍മാര്‍ എന്ന്‌ പ്രശസ്ത നിര്‍മ്മാതാവായ സീമോര്‍ ബട്ട്‌സും പറയുന്നു. ഇതിലെ നിജസ്ഥിതിയെക്കുറിച്ച്‌ ഈ മേഖലയില്‍ വലിയ വാദപ്രതിവാദമുണ്ട്.

മറ്റുള്ള സിനിമകളേക്കാള്‍ കൂടുതല്‍ വില കൊടുത്ത്‌ വാങ്ങാന്‍ ആളുകളുള്ളതിനാല്‍ വലിയ പ്രതിഫലം കൊടുത്ത്‌ 'ലെസ്ബിയന്‍' ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്‌ സ്ത്രീകളേയും 'ഗേ' ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പുരുഷന്‍മാരേയും റിക്രൂട്ട്‌ ചെയ്യുന്നു. അതുകൊണ്ട്‌ നിര്‍മ്മാതാക്കള്‍ക്ക്‌ യാതൊരു നഷ്ടവും സംഭവിക്കുന്നില്ലെന്നും റിക്രൂട്ട് ഏജന്‍സി കൂടി നടത്തുന്ന സീമോര്‍ ബട്‌സ്‌ പറയുന്നു.

'ഹാര്‍ഡ്‌ കോര്‍' അഥവാ തീവ്രലൈംഗികകേളികളിലേര്‍പ്പെടാതെ, 'ഓറല്‍ സെക്സ്‌ ' 'ഫോര്‍പ്ലേ ' മാതിരിയുള്ള ബാഹ്യമായ ലൈംഗികത മാത്രം ചെയ്യുന്ന അഭിനേതാക്കള്‍ക്ക്‌ സ്ത്രീയായാലും പുരുഷനായാലും പ്രതിഫലം വളരെ തുച്ഛമാണ്‌. എന്നാല്‍ വൈകൃതരതികള്‍ അഭിനയിക്കുന്ന ആണിനും പെണ്ണിനും വലിയ പ്രതിഫലമാണ്‌ ലഭിക്കുന്നത്‌. വൈകൃത ലൈംഗികതയുള്ള ചിത്രങ്ങളിലഭിനയിക്കുന്നവര്‍ കുറച്ചു ചിത്രങ്ങളിലഭിനയിച്ചു കൂടുതല്‍ സമ്പാദിക്കുന്നു.

സാധാരണ ചലച്ചിത്രങ്ങളേക്കാള്‍ ദൈര്‍ഘ്യം കുറവാണ്‌ അശ്ലീലചിത്രങ്ങള്‍ക്ക്‌. ഒന്നോ, രണ്ടോ ആഴ്ചകൊണ്ട്‌ ഒരു ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ്‌ ചെയ്യാന്‍ കഴിയുന്നതുകൊണ്ടും ചിത്രീകരണത്തിന്‌ അധികം സജ്ജീകരണങ്ങളുടെ ആവശ്യകതയില്ലാത്തതുകൊണ്ടും വളരെയേറെ ലാഭകരമായ രീതിയില്‍ കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നുവെന്നതാണ്‌ ഇത്തരം ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുടെ ലാഭത്തിന്റെ അടിസ്ഥാനം.


ജെന്ന ജെയിംസണ്‍

ജെന്നാ ജെയിംസിനെപ്പോലുള്ള നടിമാരുടെ ചിത്രത്തിന്‌ അമേരിക്കയില്‍ വലിയ പ്രിയമാണ്‌. വളരെയേറെ പ്രതിഫലം വാങ്ങുന്നതിനാല്‍ ഇത്തരം നടിമാരെ ഉള്‍പ്പെടുത്തി വര്‍ഷത്തില്‍ ഒന്നോ, രണ്ടോ ചിത്രങ്ങളില്‍ കൂടുതലെടുക്കാന്‍ പല നിര്‍മ്മാതാക്കള്‍ക്കും കഴിയാറില്ല.

എന്നാല്‍ ഈ അഭിനേതാക്കളുടെ സൌഖ്യം നിറഞ്ഞ ജീവിതവീഥിയിഉല്‍ വേദനിപ്പിക്കുന്ന ഇടവഴികളുമുണ്ടെന്നതാണ്‌ മറ്റൊരു സത്യം. ഇത്തരം അശ്ലീലചിത്രങ്ങളിലെ അഭിനേതാക്കളില്‍ അധികം പേരും എയ്‌ഡ്‌സ്‌, സിഫിലിസിസ്‌, ഗോണേറിയ, ഹെപ്പാറ്റിറ്റിസ്‌ തുടങ്ങിയ മാരകമായ ലൈംഗികരോഗങ്ങള്‍ക്ക്‌ അടിപ്പെടാറുണ്ട്‌. സുരക്ഷിതത്വം ഉറപ്പാക്കതെയുള്ള ലൈംഗികകേളികളിലൂടെ കാണികളെ ത്രസിപ്പിക്കുന്ന ഇക്കൂട്ടര്‍ അറിഞ്ഞുകൊണ്ട്‌ നാശത്തിലേക്കിറങ്ങിചെല്ലുന്നതായാണ്‌ അമേരിക്കയിലെ സാമൂഹ്യവാദികള്‍ അഭിപ്രായപ്പെടുന്നത്‌.

1980-കളുടെ തുടക്കത്തില്‍ എയ്‌ഡ്‌സ്‌ എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഈ രോഗത്തിനടിമയായി ഈ മേഖലയിലെ അതിപ്രശസ്തനായ ജോണ്‍ ഹോംസുള്‍പ്പെടെ നിരവധി ലൈംഗിക അഭിനേതാക്കളാണ്‌ അരങ്ങൊഴിഞ്ഞത്‌. പിന്നീട്‌ അമേരിക്കയില്‍ നടത്തിയ മേഡിക്കല്‍ പരിശോധനാ വിപ്ലവത്തില്‍ ബഹുഭൂരിപക്ഷം അഭിനേതാക്കളും എച്ച്‌. ഐ. വി. പോസിറ്റീവാണെന്നു കണ്ടെത്തുകയും കാലാന്തരത്തില്‍ അവരെല്ലാം കഥാവശേഷരാകുകയും ചെയ്തു.

അതിനുശേഷം ഈ മേഖലയിലെ ആരോഗ്യപരിപാലനത്തിനായി 'അഡള്‍ട്ട്‌ ഇന്‍ഡസ്ട്രി മെഡിക്കല്‍ ഹെല്‍ത്ത്‌ കെയര്‍ ഫൌണ്ടേഷന്‍ സ്ഥാപിതമായി. ഈ ഫൌണ്ടേഷന്‍ ലൈംഗികചിത്രങ്ങളില്‍ അഭിനയിക്കുന്നവരെ 30 ദിവസത്തിലൊരിക്കല്‍ നിര്‍ബന്ധിത പരിശോധനക്കു വിധേയമാക്കുന്നു. ഈ ഫൌണ്ടേഷന്റെ പ്രവര്‍ത്തനം വളരെ കാര്യമായി നടക്കുന്നുണ്ടെന്നതിന്റെ തെളിവാണ്‌ 1999-നു ശേഷം ഒരു അഭിനേതാവു പോലും ഇത്തരം ലൈംഗികരോഗങ്ങള്‍ ബാധിച്ചതായി രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളത്‌.

എന്നാല്‍ 2004-ല്‍ ഡാറന്‍ ജെയിംസ്‌ എന്ന നടന്‍ എച്ച്‌. ഐ. വി. പോസിറ്റീവാണെന്നു കണ്ടെത്തി. ബ്രസീലില്‍ വെച്ചു നിര്‍മ്മിച്ച ഒരു ചിത്രത്തിന്നിടയില്‍ കൂടെ അഭിനയിച്ച ലാറാ റോക്സ്‌ എന്ന നടിയില്‍ നിന്നാണ്‌ ജെയിംസിന്‌ ഈ രോഗം പകര്‍ന്നുകിട്ടിയത്‌. സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നതിനുമുന്‍പ്‌ ലാറാ റോക്സ്‌ ഒരു തെരുവുവേശ്യയായിരുന്നുവെന്ന സത്യം മറച്ചുവെച്ചാണ്‌ ചിത്രത്തിലഭിനയിക്കാനെത്തിയത്‌.

ഡാറന്‍ ജെയിംസ്‌

ഇതൊക്കെയാണെങ്കിലും ഈ മേഖല പരിപൂര്‍ണ്ണമായും രോഗവിമുക്തമാണെന്നു പറയാനാകില്ല. അമേരിക്കക്കു പുറമേ, തായ്‌ലന്റ്‌, ബ്രസീല്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ വെച്ച്‌ യാതൊരു സുരക്ഷാസംവിധാനങ്ങളും പാലിക്കാതെയും പ്രതിഫലം കുറഞ്ഞ നിശാനര്‍ത്തകിമാരേയും ബാര്‍ബോയ്‌സിനേയും വെച്ച്‌
ഇത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കാറുള്ളതുകൊണ്ട് ഈ മേഖല പൂര്‍ണ്ണമായും ഫൌണ്ടേഷന്റെ പരിശോധനാപരിധിയില്‍ പെടുന്നില്ലായെന്നതാണ്‌ ഇതിനു പ്രധാന കാരണം.

പാശ്‌ചാത്യരീതിയ അപ്പാടെ അനുകരിക്കുന്ന ഭാരതത്തിലും നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. വളരെ ഗോപ്യമായ രീതിയില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക്‌ ഗുണനിലവാരത്തിലോ, എണ്ണത്തിലോ പാശ്‌ചാത്യസിനിമകളുമായി യാതൊരുവിധത്തിലും കിടപിടിക്കാനാകില്ല. നിയമപരമായി ശിക്ഷാര്‍ഹമായ കുറ്റമാണ്‌ ഇന്ത്യയില്‍ നീലച്ചിത്രനിര്‍മ്മാണം. എങ്കിലും രഹസ്യമായി, സുലഭമായി ഇന്ത്യയിലാകെ അശ്ലീലസിനിമകള്‍ നിര്‍മ്മിക്കുകയും വില്‍ക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന സംസ്ഥാനം കേരളമാണെന്നും ഏറ്റവും കൂടുതല്‍ നീലച്ചിത്രങ്ങള്‍ വിറ്റഴിയുന്ന സംസ്ഥാനം മഹാരാഷ്‌ട്രയും കര്‍ണ്ണാടകയും കഴിഞ്ഞാല്‍ (മുംബായ്, ബാംഗ്ലൂര്‍) കേരളവുമാണെന്നാണ്‌ 2005-ല്‍ ഡബനയര്‍ മാഗസിന്‍ നടത്തിയ രഹസ്യസര്‍വേയുടെ റിപ്പോര്‍ട്ട്.

(ചിത്രങ്ങള്‍ക്കും കുറച്ച്‌ വിവരങ്ങള്‍ക്കും വിക്കിപീഡിയയോട്‌ കടപ്പാട്)

(ചില റഫറന്‍സ്‌ തേടിയപ്പോള്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ മാത്രമാണ്‌ മുകളില്‍ ചേര്‍ത്തിരിക്കുന്നത്‌)
Readers discretion requested.

Friday, March 7, 2008

മതങ്ങളും, രതിയും

ആദിമകാലം മുതല്‍ , കൂട്ടായും പരസ്പര സഹായക-പൂരണമായും ജീവിച്ചുവരുവാനുള്ള മനുഷ്യന്റെ ജനിതക സ്വഭാവത്തില്‍ നിന്നാണ്‌ ഗോത്രസംസ്കാരങ്ങളുണ്ടായത്‌. ലോകത്ത്‌ ഇന്നു ജീവിച്ചിരിക്കുന്ന ഒരോ മനുഷ്യനും അങ്ങനെ ഒരു ഗോത്രപൈതൃകത്തിന്റെ കണ്ണികളാണ്‌. അവന്‍ വെള്ളക്കാരനായാലും, കറുത്ത വര്‍ഗ്ഗക്കാരനായാലും, തവിട്ടുനിറക്കാരനായാലും, ഏഷ്യനായാലും, അറബിയായാലും ഇവരെല്ലാം ഒരോ ഗോത്രത്തിന്റെ പിന്‍തുടര്‍ച്ചക്കാര്‍ തന്നെ.

ഇന്നു നമ്മള്‍ കാണുന്ന നവീകരിക്കപ്പെട്ട ലോകത്തിന്റെ ഒരു ഭൂതകാലത്തെക്കുറിച്ചു ചിന്തിക്കാതെ, മതഭ്രാന്തിന്റെ പേരില്‍ പരസ്പരം ചോരയൊഴുക്കുന്നവരും, ചെളി വാരിയെറിയുന്നവരും നമ്മുക്കു കാലങ്ങളായി നല്‍കിപ്പോന്ന ഭ്രമജന്യമായ കറുപ്പ്‌ (ഒപിയം) ഭക്ഷിച്ചതിന്റെ ലഹരിയുടെ തലക്കെട്ടു വിടാത്തവര്‍ മാത്രമാണ്‌. ഇന്നു നമ്മുടെ ദിശാബോധമില്ലാത്ത രാഷ്ട്രീയക്കാര്‍ ചെയ്യുന്ന 'വിഘടിപ്പിക്കുക, വിജയിക്കുക' എന്ന അടവ്‌ വളരെയേറെ ദിശാബോധത്തോടെയും ഭംഗിയായും നമ്മുടെ പൂര്‍വികര്‍ ചെയ്തതിന്റെ ബാക്കിപത്രങ്ങളാണ്‌ ഇന്നത്തെ നാനാമതങ്ങളും പിന്നെ നമ്മളും. മതമില്ലാതെ ഇന്നു മനുഷ്യന്‍ നിലനില്‍ക്കുന്നില്ല, അഥവാ മതത്തിലേക്കു മനുഷ്യന്‍ ജനിച്ചു വീഴുന്നു.

ഒരു ഒറ്റവാക്യം കൊണ്ട്‌ മതത്തെ നിര്‍വചിക്കാന്‍ കഴിയും. അധികാരത്തിനുവേണ്ടി കൊമ്പുകോര്‍ത്ത നമ്മുടെ ഗോത്രപൂര്‍വികര്‍ തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്തവരോടെതിര്‍ക്കാന്‍ താന്താങ്ങളുടെ അഭിപ്രായത്തോടൊട്ടിനിക്കുന്നവരുമായി അണിചേര്‍ന്നുണ്ടാക്കിയ സംഘങ്ങളാണ്‌ പിന്നീട്‌ രൂപമില്ലാത്ത, കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ പിന്‍ബലത്തോടെ വിവിധ ജാതികളായും മതങ്ങളായും രൂപപ്പെട്ടത്‌.

അയല്‍വീടുകളുമായി നിതാന്ത ശത്രുത പുലര്‍ത്തുന്ന നിരവധി കുടുംബങ്ങള്‍ കേരളത്തിലുണ്ട്‌. കേരളത്തിലെന്നല്ല, ലോകത്തെവിടെയുമുണ്ട്. ഫ്ലാറ്റ് സംസ്കാരങ്ങളില്‍ പോലുമുണ്ട്‌ അത്‌. തൊട്ടടുത്തുള്ള അയല്‍വീട്ടിലെ ആളുകളുമായും അവിടെ വരുന്നവരുമായും അവരുടെ സുഹൃത്തുക്കളോടുമൊക്കെ അറിയാതെ ഇവര്‍ ശത്രുത സൂക്ഷിക്കുന്നു. നേരിട്ടൊരു വാക്കു മിണ്ടിയിട്ടില്ലാത്തവരാണെങ്കില്‍ കൂടി, അവരുടെ മാനസികനില എന്തെന്നറിയാതെ, തനിക്കിഷ്ടമില്ലത്തവരോട്‌ സഹകരിക്കുന്നവര്‍ എന്ന ഒറ്റക്കാരണത്താല്‍ ഈ ശത്രുത തുടരുന്നു.

മതത്തിന്റെ മന:ശാസ്ത്രം മനുഷ്യന്റെ ഈ സ്വഭാവമാണ്‌. തന്റെ നിലപാട്‌ ശരിയാണെന്നു സ്ഥാപിക്കാന്‍ അഭൌമായ ഒരു പ്രപഞ്ചശക്തി തങ്ങളോടൊപ്പമുണ്ടെന്നു വരുത്തിതീര്‍ക്കുകയും താന്താങ്ങളുടെ അണികളെ വിശ്വസിപ്പിക്കുകയും ചെയ്ത പൂര്‍വികരുടെ കറയറ്റ സ്വാര്‍ത്ഥതാനിര്‍ഭരമായ 'ദിശാബോധമാണ്‌ ' ഇന്നു നമ്മളെ മതത്തിന്റെ പേരില്‍ നാനാദിശകളിലാക്കിയത്‌.

വിശപ്പ്‌, ഉറക്കം, ഭയം, ലൈംഗികത, സ്വാര്‍ത്ഥത എന്നീ അഞ്ചു ഘടകങ്ങളാണ്‌ എല്ല മനുഷ്യനിലേയും സ്ഥായീഗുണങ്ങള്‍. വിശപ്പിനുവേണ്ടിയും, ഉറക്കത്തിനു വേണ്ടിയും, ഭയമകറ്റാനും, ലൈംഗികതക്കും വേണ്ടി ഒരോ മനുഷ്യനും ചുമക്കുന്ന കിരീടമാണ്‌ സ്വാര്‍ത്ഥത.

ഈ സ്വാര്‍ത്ഥതയില്‍ നിന്നാണ്‌ എല്ലാം ജനിച്ചത്. ഈ ലോകത്തിന്റെ നാളിതുവരെ എല്ലാ മേഖലയിലുമുണ്ടായിട്ടുള്ള പുരോഗതികളും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും, ഇടപെടലുകളും എല്ലാം ഒരാളുടെ, അല്ലെങ്കില്‍ ഒരു കൂട്ടം വ്യക്തിയുടെ സ്വാര്‍ത്ഥതയുടെ പരിണിതഫലങ്ങളാണ്‌. അങ്ങനെ ഒരുകൂട്ടം ആളുകളുടെ സ്വാര്‍ത്ഥതയിലാണ്‌ മതങ്ങളുമുണ്ടായത്‌. ആളുകളെ ഒന്നിപ്പിക്കാന്‍ നേരിട്ടുതെളിയിക്കാന്‍ സാധിക്കാത്ത ഒരു രൂപകമാണ്‌ അനുയോജ്യമെന്നു കണ്ടുപിടിച്ച നമ്മുടെ പൂര്‍വികര്‍ ആര്‍ക്കും ചോദ്യം ചെയ്യാനാകാത്ത ബിംബങ്ങളെ സൃഷ്ടിച്ചും അന്ധമായ ആചാരാനുഷ്ഠാനങ്ങള്‍ നടത്തി അങ്ങനെ ' തന്‍ തടം ' ഉറപ്പിച്ചും പോന്നു.

താന്താങ്ങളുടെ ശക്തി തെളിയിക്കാന്‍ ഒരോ ഗോത്രങ്ങളും ഇത്തരം പ്രപഞ്ചശക്തികളെ കൂട്ടുപ്പിടിച്ചു. കൂട്ടിച്ചോദിക്കാനോ, കൂടെപ്പോകാനോ കഴിയാത്ത ഇത്തരം ബിംബങ്ങളെ സൃഷ്ടിച്ചവര്‍ ഈ ശക്തികളെ പങ്കിട്ടെടുത്തു അവരവരുടെ ശക്തിസ്രോതസ്സാക്കി മാറ്റി. ഉണ്ടെന്നോ, ഇല്ലെന്നോ ഇന്നോളം തെളിയിക്കാനാകാതെ ആ ശക്തിയുടെ പ്രഭാവം അണുവിട വിടാതെ യുഗാന്തരങ്ങളായി മനുഷ്യഹൃദയങ്ങള്‍ ഇന്നും ചുമക്കുന്നു...അവന്‍ പരസ്പപരം വിരല്‍ ചൂണ്ടി 'ഞാന്‍ വലുത്‌, എന്റേതു വലുത്‌, എന്റെകൂടെയുള്ളവര്‍ കൂടുതല്‍, ഞങ്ങള്‍ കൂടുതല്‍ ശക്തിയുള്ളവര്‍ എന്ന്‌ ഇന്നും അക്രോശിച്ചുകൊണ്ടിരിക്കുന്നു.

ഇത്തരം മൂഢത അസഹ്യമായപ്പോള്‍ ദൈവം എന്ന പ്രാപഞ്ചികശക്തി അഥവാ ഉണ്ടെങ്കില്‍ തന്നെ അത്‌ ഏകവും സര്‍വവ്യാപിയുമാണെന്ന് പറഞ്ഞുകൊടുക്കാന്‍ അവരുടെയിടയില്‍ തന്നെയുള്ളവരുണ്ടായി. ക്രിസ്തുവും കൃഷ്ണനും, നബിയും , ബുദ്ധനും, ആദിശങ്കരനും ഒക്കെ ഒരു ഉദ്‌ബോധനത്തോടെ മനുഷ്യരോടു പറഞ്ഞു, മതമല്ല, മനുഷ്യനാണ്‌ വലുതു...അതുകേട്ട മനുഷ്യവൃന്ദം അവരേയും ദൈവങ്ങളാക്കി..അവര്‍ക്കുവേണ്ടി മതങ്ങളുണ്ടാക്കി അതിനുള്ളില്‍ നിന്നുകൊണ്ട്‌ പിന്നെ സ്വാര്‍ത്ഥതയോടെ വിരല്‍ ചൂണ്ടാന്‍ തുടങ്ങി.

നിലവിലുള്ളതുപോലുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥിതിയോ, ജനാധിപത്യ സംവിധാനങ്ങളോ ഒന്നും നിലവിലില്ലാതിരുന്ന സാഹചര്യത്തില്‍ മനുഷ്യനെ ഒന്നിപ്പിക്കാനും, കൂട്ടായ ഒരു ഭരണ സംവിധാനമുണ്ടാക്കാനും , സമൂഹത്തില്‍ സദാചാരം നിലനിര്‍ത്താനും, അതുവഴി ക്രമസമാധാനം പുലര്‍ത്തിപ്പോരാനും മതങ്ങളെ ഉപയോഗിച്ചിരുന്നു എന്ന ഒരു 'പോസിറ്റീവ് എഫക്റ്റ്' കൊണ്ടുമാത്രമാണ്‌ മറ്റു സ്വാര്‍ത്ഥതകളുടെ മേല്‍ മതം എന്ന സ്വാര്‍ത്ഥതക്കു മേല്‍ക്കോയ്മ ഉണ്ടായത്.

സമൂഹത്തിന്റെ ഭാഗമായി ജനിക്കുന്ന മനുഷ്യന്‍ ആര്‍ക്കു ജനിക്കുന്നുവോ, അവര്‍ ചേര്‍ന്നു നില്‍ക്കുന്ന ഗണത്തോട്‌ ചേര്‍ക്കപ്പെടുന്നു. അങ്ങനെ പൈതൃകത്തിന്റെ ഉത്തരവദിത്വവും, രക്ഷിതാക്കളൊടുള്ള കടപ്പാടും ഒരോ വ്യക്തിയേയും അവന്‍ ചേര്‍ന്നുനില്‍ക്കുന്ന ഗണത്തോട്‌ കൂറുള്ളവനാക്കുന്നു..അഥവാ അവന്റെ ഗണത്തിന്റെ മഹിമകള്‍ വാഴ്ത്തി, താന്‍ ശക്തന്‍ തന്നെ എന്നു തെളിയിക്കാനുള്ള സ്വാര്‍ത്ഥതയിലേക്കു അവനെ കൊണ്ടെത്തിക്കുന്നു.

തന്റെ കൂടെ നില്‍ക്കുന്നവന്‍ മറ്റൊരാളോടൊപ്പം പോകുമ്പോള്‍ തന്റെ ശക്തി ക്ഷയിക്കുമോ, അഥവാ തന്റെ കള്ളികള്‍ വെളിച്ചത്താകുമോ എന്ന ആശങ്കയുള്ള പഴയ ആ ഗോത്രമൂപ്പന്റെ മനസ്സാണ്‌ മതപരിവര്‍ത്തനത്തെക്കുറിച്ചു വിലപിക്കുന്നവരിലുമുണ്ടാകുന്നത്.

തന്റെ കൂടെ നില്‍ക്കുന്നവനെ ബലമായി പിടിച്ചുകൊണ്ടുപോയി അവന്റെ ഗണത്തിലാക്കി എന്നുള്ള അപമാനഭരിതമായ വേദനയാണ്‌ നിര്‍ബന്ധിത മതപരിവര്‍ത്തനതിന്റെ പേരിലുണ്ടാക്കുന്ന തമ്മിലടികള്‍. തന്റെ ശക്തി കൂട്ടാന്‍, തന്റെ എതിരാളിയെ ഒന്നു വെല്ലുവിളിക്കാന്‍ മോഹപ്രയോഗത്തിലൂടെയും, ആഭിചാരകര്‍മങ്ങളിലൂടെയും, എതിരാളിയുടെ മിത്രങ്ങളെ പാട്ടിലാക്കുന്ന പഴയ ഗോത്രപടത്തലവന്‍മാര്‍ ചെയ്തതാണ്‌ ഇന്നു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെ ചിലര്‍ ചെയ്യുന്നത്.

ഇത്തരം അമര്‍ഷാധിഷ്ഠിതമായ ഭിന്നാഭിപ്രായങ്ങളിലൂടെ സ്വരൂപിച്ച മതങ്ങള്‍ക്കുള്ളില്‍ ഓരോന്നിനെ സംബന്ധിച്ചിടത്തോളം വിവിധ അഭിപ്രായങ്ങള്‍ നിലവിലുള്ളതുപോലെ തന്നെ ലൈംഗികതയിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്.

മതമേതായാലും പുരുഷന്മാരും സ്ത്രീകളും സാമ്യരൂപികളാണ്‌. വിവിധമതത്തിലുള്ളവര്‍ വിവിധരൂപത്തിലല്ല ജനിക്കുന്നത്‌. കണ്ണും നാസികയും വായയും കൈകാലുകളും ലിംഗവും യോനിയും എല്ലാ മതത്തിലുള്ള മനുഷ്യര്‍ക്കുമുണ്ട്‌. എല്ലാ മനുഷ്യന്റേയും ആന്തരികാവയവങ്ങളും അതിന്റെ പ്രവര്‍ത്തനവും രക്തത്തിന്റെ നിറവും ഒന്നു തന്നെ. മുന്‍പു സൂചിപ്പിച്ച വിശപ്പും, ഉറക്കവും, ഭയവും, മൈഥുനാസക്തിയും എല്ലാ മതത്തില്‍പെട്ടവര്‍ക്കുമുണ്ട്. ഈ വികാരങ്ങള്‍ മൃഗങ്ങളിലുമുണ്ട്. പക്ഷേ മൃഗങ്ങളില്‍ ഹിന്ദുവുമില്ല, ക്രിസ്ത്യാനിയുമില്ല, മുസ്ലീമുമില്ല. മനുഷ്യനു മാത്രമാണ്‌ മതമുള്ളത്‌.

സ്വയം മനനം ചെയ്യാനുള്ള ഒരു കഴിവു മാത്രമാണ്‌ മൃഗങ്ങളേക്കാള്‍ അധികമായി മനുഷ്യനുള്ളത്. അതു എല്ലാവരിലുമുണ്ടു താനും. എന്നാല്‍ സ്വന്തം ചിന്താസരണിയില്‍ പ്രപിതാമഹന്‍മാര്‍ കോരിയൊഴിച്ച മതത്തിന്റെ ചിന്തകളുമായി മനുഷ്യന്‍ പോരാടി ജീവിച്ചുപോന്നു. സ്വന്തം ചിന്തകള്‍ കൊണ്ട് അതിജീവിക്കുവാന്‍ കഴിവുള്ളവര്‍ മനുഷ്യരായി ജീവിക്കുന്നു..ശരിയായി മനനം ചെയ്യാന്‍ കഴിവില്ലാത്തവര്‍ മൃഗങ്ങളെപ്പോലെ പോരാടുകയും ചെയ്തുപോന്നു....അതൊരു തുടര്‍ക്കഥപോലെ ഇന്നും തുടരുന്നു. ഇവര്‍ എല്ലാ മതത്തിലുമുണ്ടെന്നതാണ്‌ മനുഷ്യസൃഷ്ടിയില്‍ അപാകതകളില്ലാ എന്നതിന്റെ തെളിവും.

ഇവിടെ എഴുതാനുള്ള വിഷയം ഈ മതങ്ങള്‍ക്കുള്ളിലെ ലൈംഗികതയെക്കുറിച്ചും രതിശീലങ്ങളെക്കുറിച്ചുമാണ്. മതങ്ങള്‍ ഇങ്ങനെയാണുണ്ടായതെന്നു പറയാതെ ഇത്തരം രതിശീലങ്ങളെക്കുറിച്ചു പറയുക വയ്യാത്തതിനാലാണ്‌ ഇത്രയും എഴുതിയത്‌.
കപടതയാണ്‌ എല്ലാ മതങ്ങളുടേയും മുഖമുദ്ര എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ എല്ലാ മതങ്ങളും ലൈംഗികതയെ ഒരു രഹസ്യവികാരമായി കണക്കാക്കുന്നത്‌. അനാദികാലം മുതല്‍ നിലനില്‍ക്കുന്ന, ഈ പ്രപഞ്ചത്തിന്റെ തന്നെ മൂലാധാരമായ ലൈംഗികതയെ ഇരുട്ടിന്റെ സുഖമായി മാറ്റിക്കെട്ടിയ ആ അധിപത്യത്തിന്റെ പിന്നാമ്പുറങ്ങളിലെ കാഴ്ചകള്‍ നിരവധിയാണ്‌.